ലോക്ക്ഡൗൺ 2020 : പൊന്നാനിയിൽ നിയമനടപടികൾ കർശനമാക്കാനൊരുങ്ങി പോലീസ്
പൊന്നാനി താലൂക്കിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഉന്നതതല പൊലീസ് യോഗത്തിൽ തീരുമാനം. ദ്രുത കർമ്മ സേനയടക്കം പൊന്നാനിയിലെത്തി നിരീക്ഷണം നടത്തും. പെട്രോൾ പമ്പുകൾ ഉൾപ്പെടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും.നഗരസഭ പരിധിയിലും, പഞ്ചായത്തുകളിലും ഒരു മെഡിക്കൽ ഷോപ്പും, ഒരു പലചരക്ക് കടയും തുറക്കാൻ മാത്രമാണ് അനുമതി.എന്നാൽ ഇവിടെ നിന്നും പൊതുജനത്തിന് നേരിട്ട് സാധനങ്ങൾ വാങ്ങാനാവില്ല. പൊലീസ് നൽകുന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് ഓർഡർ ചെയ്യുന്ന മുറക്ക് സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ സൗകര്യമൊരുക്കും.നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യ പ്രവർത്തകർക്ക് പുറമെ പൊലീസ് നിരീക്ഷണവുമുണ്ടാവും. പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാൻ ഡ്രോൺ കാമറ ഉപയോഗിച്ച് പരിശോധന നടത്തും. പൊന്നാനി താലൂക്കിൽ 100 ബൈക്കുകളിൽ പോലീസിൻ്റെ പ്രത്യേക പെട്രോളിങ്ങ് നടത്തും.ഇതിനായി ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നുമുള്ള പട്രോളിംഗ് ബൈക്കുകൾ പൊന്നാനിയിലെത്തിക്കും. എടപ്പാൾ - പൊന്നാനി , ചാവക്കാട് - കുറ്റിപ്പുറം ദേശീയ പാത, ,തൃശൂർ കോഴിക്കോട് സംസ്ഥാന പാത മാത്രം ഗതാഗതത്തിന് തുറന്നു നൽകും.മറ്റു റോഡുകളെല്ലാം അടച്ചിടും.മറ്റു ജില്ലകളിൽ നിന്നും പൊന്നാനി താലൂക്കിൽ പ്രവേശിക്കുന്നവരുടെ വാഹനം മേഖലയിൽ നിർത്താൻ അനുവദിക്കില്ല. കണ്ടയ്ൻമെന്റ് സോണിൽ പ്രവേശിച്ചാൽ മുപ്പത് മിനിട്ടുകൾക്കകം പരിധി വിട്ട് പോവുകയും വേണം.നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നിർദ്ദേശം. പൊന്നാനി താലൂക്കിനെ ട്രിപ്പിൽ ലോക് ഡൗണിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് കോഴിക്കോട് സോൺ ഐ.ജി അശോക് യാദവ് ഐ.പി. എസ് പൊന്നാനി പൊലീസ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത അടിയന്തര ഉന്നത യോഗത്തിലാണ് തീരുമാനമെടുത്തത്. ഐ.ജിക്ക് പുറമെ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾകരീം, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.സണ്ണി ചാക്കോ, തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബു, പൊന്നാനി സി.ഐ.മഞ്ജിത് ലാൽ, പൊന്നാനി എസ്.ഐ. ബേബിച്ചൻ ജോർജ്ജ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു
#കൊറോണ #corona #lockdown2020 #kerala #ponnani #360malayalam #360malayalamlive #latestnews