പ്രിയങ്കയുടെ കാറിൽ രാഹുൽ ഹത്രസിലേക്ക്; ഒപ്പം 35 എംപിമാർ; പാതയടച്ച് യോഗി സർക്കാർ
ന്യൂഡൽഹി: യുപിയിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്കു രാഹുൽ ഗാന്ധിയും സംഘവും യാത്ര തിരിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പമാണു രാഹുലിന്റെ യാത്ര. കാറോടിക്കുന്നതു പ്രിയങ്കയാണ്. 35 കോൺഗ്രസ് എംപിമാരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിക്കുന്നു.
രാഹുലിന്റെ വഴി തടയാനുറച്ചിരിക്കുകയാണു യോഗി ആദിത്യനാഥ് സർക്കാർ. ഹത്രസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി– നോയിഡ പാത അടച്ചു. മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. അതിർത്തിയിൽ കനത്ത പൊലീസ് സന്നാഹത്തെ യുപി സർക്കാർ വിന്യസിച്ചു. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലുമാക്കി.
ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള യാത്രയിൽ രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് എംപിമാരും അണിചേരും. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
‘മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ഉച്ചയ്ക്ക് ഹത്രസിലേക്ക് പോകും. ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഉത്തർപ്രദേശിന്റെ മകളുടെ കുടുംബത്തെ കാണാനാണു യാത്ര’– ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ട്വീറ്റ് ചെയ്തു. നേരത്തെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ശ്രമിച്ച രാഹുൽ, പ്രിയങ്ക എന്നിവരെയും പ്രവർത്തകരെയും പൊലീസ് തടഞ്ഞതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
യുപി സർക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. യുപി സർക്കാർ ധാർമികമായി അഴിമതി നിറഞ്ഞതാണ്. ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, അവളുടെ പരാതി കൃത്യസമയത്ത് റജിസ്റ്റർ ചെയ്തില്ല, മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബം ബന്ധനത്തിലാണ്, അവരെ അടിച്ചമർത്തുകയാണ് - പ്രിയങ്ക ട്വീറ്റ് ചെയ്തു.
#360malayalam #360malayalamlive #latestnews