പൊന്നാനി താലൂക്കിൽ പ്രത്യേക ജാഗ്രത, കര്‍ശന നിയന്ത്രണങ്ങള്‍
പൊന്നാനി താലൂക്കിൽ പ്രത്യേക ജാഗ്രത, കര്‍ശന നിയന്ത്രണങ്ങള്‍
മലപ്പുറം ജില്ലയില്‍ കൊവിഡ് ആശങ്കയേറുന്നു. പൊന്നാനി താലൂക്കിൽ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കും. വട്ടംകുളം, മാറഞ്ചേരി, എടപ്പാൾ, ആലങ്കോട് പഞ്ചായത്തുകൾ പൂർണമായും പൊന്നാനി നഗരസഭ ഭാഗികമായും കണ്ടെയിൻമെൻ്റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിരിക്കുന്നത്. നാല് കൊവിഡ് ബാധിതരുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. അതേസമയം, നിലവിൽ സമൂഹ വ്യാപനമുള്ളതായി സൂചനയില്ലെന്ന് മലപ്പുറം ജില്ല കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എടപ്പാളിൽ ഡോക്ടർമാരടക്കം അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്റിനൽ സർവൈലൻസ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 218 രോഗികളാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. രോഗബാധിതരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്സുമാർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ വെള്ളിയാഴ്ച കൊവിഡ് പോസിറ്റീവായ ഇവർക്ക് രണ്ടാമത് നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ക്ക് ആശുപത്രിയിലെ രോഗികളടക്കം നിരവധി പേരുമായി സമ്പർക്കമുണ്ടായിരുന്നു. മാത്രവുമല്ല ആദ്യ ഘട്ടപരിശോധന ഫലം വന്ന വെള്ളിയാഴ്ച്ച വരെ അഞ്ച് ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ വന്നിരുന്നു.
സെന്റിനൽ സർവൈലൻസ് പരിശോധനയിൽ ഇന്നലെ തൊട്ടടുത്ത വട്ടംകുളത്തും അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ എടപ്പാൾ,വട്ടക്കുളം പഞ്ചായത്തുകളിൽ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ഈ രണ്ട് പഞ്ചായത്തുകളിലും നിയന്ത്രണം ശക്തമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ സ്രവം ഉടൻ പരിശോധനക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്
#360malayalam #360malayalamlive #latestnews