കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന: എടപ്പാളിൽ സമ്പർക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ നടപടിയില്ല
എടപ്പാൾ: കോവിഡ് പോസിറ്റീവ് ആയവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ നടപടിയില്ലാത്തത് ആശങ്കയ്ക്കിടയാക്കുന്നു. എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി ഈയിടെ നൂറോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടെ ഒട്ടേറെപ്പേരുണ്ട്.
ആദ്യഘട്ടത്തിൽ സമ്പർക്കമുള്ളവരെയെല്ലാം കണ്ടെത്തി യഥാസമയം ക്വാറന്റീനിൽ പാർപ്പിക്കാൻ നടപടിയുണ്ടായെങ്കിലും നിലവിലെ അവസ്ഥ മറിച്ചാണ്. കോവിഡ് പോസിറ്റീവ് ആയവരുടെ സമ്പർക്കപ്പട്ടിക തയാറാക്കലും മറ്റും ആരോഗ്യവകുപ്പിൽനിന്ന് പൊലീസിനു കൈമാറിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.
പിന്നീട് തീരുമാനം പിൻവലിച്ചെങ്കിലും ഇരുവിഭാഗവും തമ്മിലുള്ള ആശയക്കുഴപ്പം ഇനിയും പരിഹരിച്ചിട്ടില്ല. ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കലും മറ്റും പൊലീസ് തന്നെയാണ് പരിശോധിക്കേണ്ടതെന്നും കോവിഡ് സ്ഥിരീകരിച്ചവർക്ക് ആവശ്യമായ ചികിത്സയും സഹായങ്ങളും ലഭ്യമാക്കുകയാണ് തങ്ങളുടെ ജോലിയെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
അതേസമയം പോസിറ്റീവ് ആയവരുടെ കൃത്യമായ വിവരങ്ങൾ പോലും ആരോഗ്യപ്രവർത്തകരിൽനിന്ന് ലഭിക്കുന്നില്ലെന്നാണ് പൊലീസിന്റെ പരാതി. നിലവിൽ പോസിറ്റീവ് ആയ വ്യക്തിയെ വീടുകളിലോ സമീപത്തെ ക്വാറന്റീൻ കേന്ദ്രത്തിലോ പ്രവേശിപ്പിച്ച് ദിവസങ്ങൾ പിന്നിട്ടാലും സമ്പർക്കപ്പട്ടികയിലുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആരും ആവശ്യപ്പെടുന്നില്ല. ഇവർക്ക് പോസിറ്റീവായ വിവരം പോലും പലരും അറിയുന്നില്ല.
ഇതുമൂലം പ്രാഥമിക സമ്പർക്കമുള്ളവർ പോലും പുറത്തിറങ്ങി നടക്കുകയാണ്. സാധാരണ നിലയ്ക്ക് രണ്ടാഴ്ച ക്വാറന്റീനിൽ പോവുകയും ആന്റിജൻ പരിശോധനയ്ക്ക് വിധേയമാവുകയും വേണം. ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായി നിരീക്ഷിക്കാൻ ആരോഗ്യവകുപ്പും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട വിവരം അറിഞ്ഞാൽ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആന്റിജൻ പരിശോധനയ്ക്ക് എത്തിയാലും രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പരിശോധന നടത്തേണ്ടതില്ലെന്ന് പറഞ്ഞ് മടക്കി അയക്കുന്നതായും പരാതി ഉയരുന്നു. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പ്രവർത്തനത്തിൽ ഏകോപനമുണ്ടായില്ലെങ്കിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കുമെന്നാണ് ആശങ്ക.
റിപ്പോർട്ട്: ശ്രീജിത്ത്
#360malayalam #360malayalamlive #latestnews