സാങ്കേതിക തകരാർ: പറമ്പിക്കുളം ഡാമിന്റെ ഷട്ടർ താനെ തുറന്നു, മൂന്ന് ദിവസം വെള്ളം പുറത്തേക്കൊഴുകും
പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകരാറായതിനെത്തുടർന്ന് തനിയെ തുറന്ന സാഹചര്യത്തിൽ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് വിലയിരുത്തൽ. അത്രയും സമയം വെള്ളം ഒഴുകിക്കൊണ്ടിരിക്കുമെന്നാണ് വിവരം. ബുധനാഴ്ച പുലർച്ചെ 1.45 ഓടെയാണ് മൂന്നു ഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കൻഡിൽ 15,000 മുതൽ 20,000 വരെ ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടർ ഘടിപ്പിച്ചിരുന്ന കോൺക്രീറ്റ് പില്ലർ തകർന്നതിനെ തുടർന്നാണ് ഷട്ടർ തുറന്നതെന്നാണ് വിവരം.
ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റർവീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടർ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂർണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റർമാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തിൽ പൊന്തിപ്പോയത്. അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നത് ഭീഷണിയാണ്. അഞ്ചുമണിക്കൂർകൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന.
പെരിങ്ങൽക്കുത്ത് ഡാമിലേക്കാകും ആദ്യം വെള്ളമെത്തുക. തുടർന്ന് ചാലക്കുടിപ്പുഴയിലേക്കുമെത്തും. നിശ്ചിത അളവിൽക്കൂടുതൽ വെള്ളമെത്തുന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ചാലക്കുടിപ്പുഴയിൽ വൻതോതിൽ വെള്ളമുയർന്നാൽ അപകടങ്ങൾക്ക് കാരണമാകും.
സാങ്കേതികപ്പിഴവ് പരിഹരിക്കാനായില്ലെങ്കിൽ പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവൻ ഒഴുകിത്തീരും. തമിഴ്നാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് വെള്ളം പറമ്പിക്കുളത്തുനിന്നാണ് നൽകുന്നത്.
കാലപ്പഴക്കം മൂലം ഷട്ടറിന്റെ നിയന്ത്രണസംവിധാനങ്ങൾക്ക് കേടുപാടുകളുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും അധികൃതർ അറിയിച്ചു. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
#360malayalam #360malayalamlive #latestnews