ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം: രണ്ട് മാസത്തിനുള്ളിൽ മലപ്പുറം ജില്ലയിൽ തീർപ്പായത് 68578 ഫയലുകൾ
കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമുള്ള ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം മലപ്പുറം ജില്ലയിൽ പുരോഗമിക്കുന്നു. ജൂൺ 15ന് ആരംഭിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 23 വരെ ജില്ലയിൽ തീർപ്പാക്കിയത് 68578 ഫയലുകൾ. മലപ്പുറം കലക്ടറേറ്റിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയത്. 29089 ഫയലുകളാണ് ഇതു വരെ തീർപ്പാക്കിയത്. പെരിന്തൽമണ്ണ താലൂക്കിൽ ഇതുവരെ 7804 ഫയലുകളും ഏറനാട് താലൂക്കിൽ 5038 ഫയലുകളും തീർപ്പാക്കിയിട്ടുണ്ട്. തിരൂർ താലൂക്ക് 3997, തിരൂരങ്ങാടി താലൂക്ക് 3795, എൽടി മഞ്ചേരി 3217, ആർ.ടി.ഒ പെരിന്തൽമണ്ണ 2968, കൊണ്ടോട്ടി താലൂക്ക് 2739, നിലമ്പൂർ താലൂക്ക് 2544, എൽ.ടി തിരൂർ 2379, പൊന്നാനി താലൂക്കിൽ 2323, ആർഡിഒ തിരൂർ 1461, ദേശീയപാതാ വിഭാഗം 653, എൽടി തിരൂരങ്ങാടി 280, എൽഎ ജനറൽ തിരൂർ 223, എൽഎ ജനറൽ മലപ്പുറം 51, കിഫ്ബി 33 വീതം ഫയലുകളുമാണ് തീർപ്പാക്കിയിട്ടുള്ളത്.
ജില്ലയിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി ജില്ലാകലക്ടർ വി.ആർ പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരുടേയും ഊർജസ്വലമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം റെക്കോർഡ് വേഗത്തിൽ പുരോഗമിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ മറ്റു സാങ്കേതിക പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഫയലുകളെല്ലാം പൂർണമായും തീർപ്പാക്കാൻ കഴിയുമെന്നും കലക്ടർ പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ജൂൺ 15 മുതൽ സെപ്തംബർ 30 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് മുതൽ ജില്ലാതലം വരെ അദാലത്തുകൾ സംഘടിപ്പിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കലക്ടറുടെ നിർദേശം പ്രകാരം കെട്ടികിടക്കുന്ന ഫയലുകളുടെ പട്ടിക തയ്യാറാക്കിയാണ് ജില്ലയിൽ പ്രവർത്തനങ്ങൾ മുന്നേറുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ജില്ലയിലെ വില്ലേജ്, താലൂക്ക്, ആർഡിഒ, കലക്ടറേറ്റ് തലങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്.
ജൂൺ 15നാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.
#360malayalam #360malayalamlive #latestnews