മങ്കിപോക്സ്; ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി
തൃശൂരില്‍ മങ്കിപോക്സ് ബാധിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അനാവശ്യമായ ആശങ്കകള്‍ വേണ്ട. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ല സജ്ജമാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ശ്രദ്ധയോടെയുള്ള ഇടപെടലാണ് തുടക്കം മുതല്‍ തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 21 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. സുഹൃത്തുക്കള്‍, വീട്ടുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങളില്ല. ഏതെങ്കിലും വിധത്തില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നത് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. മരിച്ച യുവാവിന് മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
വിദേശത്ത് നിന്നെത്തുന്നവരില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. നിലവിലെ സാഹചര്യം നേരിടാന്‍ മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഐസൊലോഷന്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും അടിയന്തരമായി ആരോഗ്യവകുപ്പിനെ സമീപിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
#360malayalam #360malayalamlive #latestnews #monkeypox #death #thrissur