കുറുക്കൻ പാറയിലെ കോമ്പൗണ്ടിൽ നിന്ന് വ്യാപകമായി മരങ്ങൾ വെട്ടി മുറിച്ചു നീക്കാനുള്ള നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്
കുന്നംകുളത്ത് പുതിയ താലൂക്ക് ഓഫീസ് പണിയാൻ ഉദ്ദേശിക്കുന്ന കുറുക്കൻ പാറയിലെ കോമ്പൗണ്ടിൽ നിന്ന് വ്യാപകമായി മരങ്ങൾ വെട്ടി മുറിച്ചു നീക്കാനുള്ള നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. താലൂക്ക് ഓഫീസ് കെട്ടിട ത്തിൻ്റെ പ്ലാനുകൾ പോലും തയ്യാറാക്കുന്നതിന് മുമ്പ് 54 മരങ്ങളാണ് വെട്ടി നീക്കുവാൻ കഴിഞ്ഞദിവസം ചേർന്ന ട്രീ കമ്മിറ്റി തീരുമാനമെടുത്തതെന്ന് വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നത്.
കെട്ടിടം പണിയുന്നതിന് ചുറ്റുമതിൽ നിർമ്മിക്കുന്നതിന് വേണ്ടി കോമ്പൗണ്ടിൻ്റെ ചുറ്റും നിൽക്കുന്ന 24 വൻ മരങ്ങളാണ് വെട്ടി ഒഴിവാക്കിയത്.ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മരങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ മതിൽ പണിയുന്നതിന് നൂതന സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ അത്തരത്തിലുള്ള കാര്യങ്ങളെ സംബന്ധിച്ച് ദീർഘവീക്ഷണമില്ലാതെ വ്യാപകമായി വൻ മരങ്ങളാണ് വെട്ടി നശിപ്പിച്ചത്.
തുടർന്ന് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പണി തുടങ്ങാൻ 54 വൻമരങ്ങൾ വെട്ടിമുറിച്ച് നീക്കുന്നതിന് കഴിഞ്ഞദിവസം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായുള്ള ട്രീ കമ്മറ്റിയുടെ തീരുമാനത്തിനെതിരെ കമ്മിറ്റിയിൽ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥൻ വിയോജന കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും മരങ്ങൾ മുറിച്ചു മാറ്റാൻ തീരുമാനമെടുത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. പത്ര വാർത്ത പുറത്തുവന്നതിനെ തുടർന്ന് തൃശ്ശൂർ ജില്ലാ UDF ചെയർമാൻ ജോസഫ് ചാലിശേരി, കുന്നംകുളം ബ്ലോക്ക്കോൺഗ്രസ് പ്രസിഡൻറ് കെ.ജയശങ്കർ , മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ബിജു. സി.ബേബി, നഗരസഭ കൗൺസിലർമാരായ ഷാജി ആലിക്കൽ,മിഷ സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.കെ.ബാബു സി.വി.ജാക്സൺ, തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. താലൂക്ക് ഓഫീസ് കെട്ടിടത്തിൻ്റെ നിർമാണപ്രവർത്തനങ്ങൾ നടത്തുവാൻ മരങ്ങൾ തടസ്സം ആണെങ്കിൽ അത്യാവശ്യം മരങ്ങൾ മാത്രം മുറിക്കുന്നതിനും, തണൽ നൽകുന്ന മറ്റു വൃക്ഷങ്ങൾ നിലനിർത്തുന്നതിനു വേണ്ടിയുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തിലുള്ള വീക്ഷണത്തെ സംബന്ധിച്ച് ബന്ധപ്പെട്ട ഉന്നത അധികാരികൾക്ക് കോൺഗ്രസ് പരാതി നൽകും. വ്യാപകമായി എല്ലാ മരങ്ങളും വെട്ടി നശിപ്പിക്കുന്ന ഭരണസംവിധാനത്തിൻ്റെ നിലപാട് തിരുത്തേണ്ടതാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി വ്യക്തമാക്കി. വികസന ത്തിൻറെ പേര് പറഞ്ഞു സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളെ സംബന്ധിച്ച് വ്യക്തമായി പഠിക്കാതെ തിടുക്കത്തിൽ അനാവശ്യമായ തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരികളുടെ വീഴ്ചയാണ് ഇത്തരത്തിലുള്ള സംഭവങ്ങളിലും വ്യക്തമാക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
#360malayalam #360malayalamlive #latestnews