കോക്കനട്ട് പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി മന്ത്രി സന്ദർശിച്ചു
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കോക്കനട്ട് പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. സർക്കാർ പരമാവധി നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും പഴുതുകളടച്ച് കുറ്റമറ്റ രീതിയിൽ സംഭരണം നടപ്പിലാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പച്ച തേങ്ങ സംഭരിക്കാനാണ് സർക്കാർ തീരുമാനമെന്നും പിന്നീടത് കോപ്രയാക്കി നാഫെഡിന് കൈമാറും. നാഫെഡ് കോപ്ര മാത്രമാണ് എടുക്കുന്നത്. എല്ലാ കർഷകർക്കും കൊപ്രയാക്കാൻ സാധിക്കില്ലാത്തതിനാൽ സർക്കാർ മുൻകൈയെടുത്ത് കൃഷിക്കാരുടെ കൈയ്യിൽ നിന്ന് പച്ച തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിന് കൈമാറാനാണ് തീരുമാനം. നാഫെഡ് എടുക്കുന്ന കൊപ്ര കേരഫെഡിനടക്കം നൽകണമെന്ന് സർക്കാർ നിർദേശം വെച്ചിട്ടുണ്ടെന്നും അതിന്റെ ചെലവുകളെ കുറിച്ച് ധാരണയായെന്നും മന്ത്രി പറഞ്ഞു. ചെറുകിട നാമമാത്ര കർഷകരുടെ നാളികേരം ഉൾപ്പെടെ സംഭരിക്കും. കർഷകർക്ക് സംഭരണം തുടങ്ങിയതിന് ശേഷം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ പരിഹരിക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സന്ദർശനത്തിൽ നാളികേര കർഷകർ, കോൾ കർഷകർ തുടങ്ങിയവരുടെ പരാതികൾ നേരിട്ട് കേട്ട മന്ത്രി പരിഹാര നിർദേശങ്ങൾ നൽകുകയും വേണ്ട ഇടപെ
ടലുകൾ നടത്തുമെന്നും ഉറപ്പ് നൽകി. നരണിപ്പുഴ കുമ്മിപ്പാലം ബണ്ട് നവീകരണത്തിന് ആവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു. സന്ദർശനത്തിൽ വെളിയംങ്കോട് ഗ്രാമ പഞ്ചായത്തംഗങ്ങളായ സൈയ്ദ് പുഴക്കര, ടി. വേണുഗോപാൽ , സഹകരണ കോ- ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി പി രാജൻ, സഹകരണ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.പി ഹനീഫ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാട ശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
#360malayalam #360malayalamlive #latestnews #pprasad #farmers