കെഎസ്ആർടിസി - സിഫ്റ്റിന് മുന്നോട്ട് പോകാം; ഹൈക്കോടതിയുടെ പച്ചക്കൊടി
കെഎസ്ആർടിസി - സിഫ്റ്റിന് വിലക്കില്ലെന്നും കമ്പിനിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി. കെഎസ്ആർടിസി - സിഫ്റ്റിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർ നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്ആർടിസി സിഫ്റ്റ് കമ്പിനിയിലെ നിയമന നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളും, സിഫ്റ്റിന്റെ രൂപീകരണത്തിനെതിരെ കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളും നൽകിയ നാല് ഹർജികൾ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഹർജികൾ തള്ളിക്കൊണ്ട് സിഫ്റ്റിന് നിയമന നടപടികളുമായി മുന്നോട്ട് പോകുന്നതിന് തടസമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. എംപാനൽ ജീവനക്കാരെ കോടതിയുടെ ഉത്തരവില്ലാതെ സിഫ്റ്റിൽ നിയമിക്കില്ലെന്ന് എ.ജി നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. അതിന് ശേഷം കെഎസ്ആർടിസി സിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ ആയിട്ട് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുകയും അതനുസരിച്ച് 8-2-2022ന് അപേക്ഷ സ്വീകരണം പൂർത്തീകരിക്കുകയും ചെയ്തു.
എംപാനൽ ജീവനക്കാർക്ക് മുൻഗണന നൽകില്ലെന്നുള്ള കെഎസ്ആർടിസി സിഫ്റ്റിന്റെ വാദം കോടതി അംഗീകരിച്ചു. തുടർന്ന് നിലവിലുള്ള നിയമന നടപടികളുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്ആർടിസി സിഫ്റ്റ് കമ്പിനിക്ക് അപേക്ഷ ക്ഷണിച്ച് നിയമനം നടത്താമെന്നും, ഈ നിയമനങ്ങൾ എല്ലാം താൽക്കാലികമായിരിക്കുമെന്നും സിഫ്റ്റ് ഉറപ്പുവരുത്തുകയും ചെയ്യും. എംപാനൽ ജീവനക്കാർക്ക് മുൻഗണന നൽകരുതെന്ന് സിഫ്റ്റ് പറഞ്ഞതും കൂടി ഓർമിപ്പിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ്.
#360malayalam #360malayalamlive #latestnews