ദൗത്യം വിജയം, ബാബു മുകളിലെത്തി; രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം
കേരളം കാത്തിരുന്ന ആശ്വാസ വാര്‍ത്തയെത്തി. മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ചു. സൈന്യം എത്തിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ബാബുവിന്റെ അടുത്ത് റോപ്പിലൂടെ എത്തിയ സൈനികന്‍ ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും നല്കിയിയിരുന്നു തുടർന്നാണ് രക്ഷപെടുത്തിയത്. ബാബു ആരോഗ്യവാനാണ്.
200 അടി താഴ്‌ച്ചയിലേക്ക് കരസേനയുടെ രണ്ടംഗ സംഘം എത്തി രക്ഷിക്കുകയായിരുന്നു. ഇവർ കയറിട്ട് കെട്ടി ബാബുവിനെ മലയുടെ ഏറ്റവും മുകളിലെത്തിച്ചു. ഇവിടെ നിന്നും എയർലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കും. കഞ്ചിക്കോട് ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുക. എയർലിഫ്റ്റിംഗിനായി ചേതൻ ഹെലികോപ്ടർ സ്ഥലത്തേയ്‌ക്ക് തിരിച്ചിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ രക്ഷാദൗത്യം പരാജയപ്പെട്ടിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ദൗത്യം പരാജയപ്പെട്ടത്. തുടര്‍ന്ന് നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബാബുവിനെ രക്ഷിക്കുന്നത്. കോഴിക്കോട് നിന്ന് പര്‍വ്വതാരോഹരെയും സ്ഥലത്തെത്തിയിരുന്നു.
തിങ്കളാഴ്‌ച്ച രാത്രി 12 മണിക്ക് അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല. വീഴ്‌ച്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. പ്രദേശത്ത് വന്യമൃഗശല്യവും രൂക്ഷമായിരുന്നു. ഇവയൊക്കെ തരണം ചെയ്താണ് സൈന്യം ബാബുവിനെ രക്ഷിച്ചത്. ചെറാട് നിന്നും ആറ് കിലോമീറ്റോളം അകലെയാണ് കൂർമ്പാച്ചി മല. ഇതിന് മുൻപും മല കയറുന്നതിനിടെ കാൽ വഴുതിവീണ് ബാബുവിന് പരിക്കേറ്റിരുന്നു.
#360malayalam #360malayalamlive #latestnews