നടൻ ദിലീപിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചു
നടൻ ദിലീപിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചു. നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചത് . ദീലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സഹായി അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്കും മുൻകൂർ ജാമ്യം അനുവദിച്ചു.
പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ജാമ്യമനുവദിച്ച് കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ദിലീപിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. അതേസമയം സിംഗിൾബെഞ്ച് വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കും. പാസ്‌പോർട്ട് ഹാജരാക്കണമെന്നും ഒരു ലക്ഷം രൂപയുടെ രണ്ടാൾജാമ്യം വേണമെന്നുമുള്ള ഉപാധിയിലാണ് ജാമ്യം അനുവദിച്ചത്
ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകി. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകിയിരുന്നു.
പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചിൽ വെള്ളിയാഴ്‌ച പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ രേഖാമൂലം സമർപ്പിച്ച തർക്കപത്രികയ്‌ക്ക് പ്രതികൾ ശനിയാഴ്‌ച രേഖാമൂലം കോടതിയിൽ മറുപടിയും സമർപ്പിച്ചിരുന്നു.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് അപൂർവകേസാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. ക്രിമിനൽ നിയമം ഉണ്ടാക്കുന്ന സമയത്ത് ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്യുമെന്ന് നിയമം ഉണ്ടാക്കിയവർപോലും കരുതിയിട്ടുണ്ടാകില്ലെന്നും പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി എ ഷാജി ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകിയാൽ പൊതുജനത്തിന് കോടതിയിൽ വിശ്വാസം നഷ്‌ടപ്പെടുമെന്നും ഡിജിപി ബോധിപ്പിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് വിശ്വാസ്യതയില്ലെന്നായിരുന്നു പ്രതികളുടെ മറുപടി.
#360malayalam #360malayalamlive #latestnews #dileep