മീറ്റ് ദ ഇൻവെസ്റ്റർ: അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ജീകോം ലോജിസ്ടെക്ക്
എറണാകുളം ജില്ലയിൽ സ്വകാര്യ ലോജിസ്റ്റിക്സ് പാർക്ക് ആരംഭിക്കുന്നതിനുള്ള പദ്ധതിയുമായി ജീകോം ഗ്രൂപ്പ്. വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിച്ച മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിലാണ് ജീക്കോം ലോജിസ്ടെക്ക് പദ്ധതി വിശദീകരിച്ചത്. 500 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. നിലവിൽ പാർക്കിനായി ജീകോം ഗ്രൂപ്പ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. സംരംഭവുമായി മുന്നോട്ടുപോകുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നിയമപരമായ എല്ലാ പിന്തുണയും കൂടിക്കാഴ്ചയിൽ മന്ത്രി വാഗ്ദാനം ചെയ്തു. 50 കോടി രൂപയ്ക്ക് മുകളിലുള്ള സംരംഭമായതിനാൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം 7 ദിവസത്തിനകം ലൈസൻസ് നൽകാൻ സാധിക്കും. സിംഗിൾ വിൻ്റോ ക്ലിയറൻസിനുള്ള സാധ്യതകളും സർക്കാർ അനുഭാവപൂർണമായി തന്നെ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ അഞ്ഞൂറ് കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പാർക്ക് ആറ് മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് കരുതുന്നത് . ഫസ്റ്റ് ക്രൈ, റിക്കിറ്റ് ആൻ്റ് കോൾമാൻ പോലുള്ള സംരംഭങ്ങൾ പാർക്കുമായി സഹകരിക്കും. കേരളത്തിൻ്റെ വ്യവസായ രംഗത്തിനും സമ്പദ് വ്യവസ്ഥക്കും മുതൽക്കൂട്ടാകുന്ന പദ്ധതിയാണിതെന്ന് പി.രാജീവ് പറഞ്ഞു. കൂടുതൽ കമ്പനികൾ പാർക്കിൻ്റെ ഭാഗമാകും. പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ ആയിരം കോടിയോളം രൂപയുടെ നിക്ഷേപം ഈ വ്യവസായ പാർക്കിൽ ഉണ്ടാകും. ഈ സംരംഭത്തിലൂടെ ചുരുങ്ങിയത് രണ്ടായിരം പേർക്ക് തൊഴിൽ ലഭിക്കും.
വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ജീകോം ചെയർമാൻ മോഹൻകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
#360malayalam #360malayalamlive #latestnews