ശമ്പളം വെട്ടിക്കുറച്ചതിനെതിരെ ഡോക്ടർമാരുടെ നിൽപ്പ് സമരം ഇരുപത്തിമൂന്നാം ദിവസം. കോവിഡ് പോരാട്ടത്തിനിടയിലും തുടരുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ കഴിഞ്ഞ പതിനൊന്നു മാസമായി സർക്കാർ ഡോക്ടർമാർ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ ഇടപെടലുകൾ ഫലം കാണാത്തതിനെ തുടർന്ന് സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച നിൽപ് സമരം ഇരുപത്തിമൂന്ന് ദിവസം പിന്നിടുന്നു. സർക്കാർ ഭാഗത്തുനിന്ന് തുടരുന്ന അവഗണനക്കെതിരെ കെ ജി എം ഒ എ പ്രതിഷേധം ശക്തമാക്കുന്നു. ജനുവരി 4 ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാനും അനുകൂല തീരുമാനമുണ്ടാവാത്ത പക്ഷം ജനുവരി 18 ന് അത്യാഹിത അടിയന്തര വിഭാഗങ്ങളെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഒഴിവാക്കിക്കൊണ്ട് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനും കെ ജി എം ഒ എ തീരുമാനിച്ചിരിക്കുകയാണ്.
ഇന്ന് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധം കെ ജി എം ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി എൻ സുരേഷ് ഉദ്ഘാടനം ചെയ്തു.
മഹാമാരിക്ക് മുന്നിൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ സ്വന്തം ആരോഗ്യം പരിഗണിക്കാതെ അതിനെതിരെയുള്ള യുദ്ധത്തിൽ മുന്നണി പോരാളികളായ ഡോക്ടർമാരെ അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി തെരുവിലിറക്കിയത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരെ കൂടുതൽ ശക്തമായ പണിമുടക്കിലേക്ക് തള്ളിവിടാതെ കഴിഞ്ഞ ഒരു വർഷത്തോളമായി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ എത്രയും വേഗം പരിഹരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് ധർണയെ അഭിസംബോധന ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡൻറ് ഡോ: ജി എസ് വിജയകൃഷ്ണൻ പറഞ്ഞു.
മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ: ഒ എസ് ശ്യാം സുന്ദർ, സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ: ഡി ശ്രീകാന്ത്, കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. വിപിൻ വർക്കി, വൈസ് പ്രസിഡണ്ട് ഡോ: അബ്ദുൽ അസീസ്, സംസ്ഥാന സമിതി അംഗങ്ങളായ ഡോ: എൻ രാജേന്ദ്രൻ, ഡോ: സി കെ ഷാജി, ഡോ: പി സലീമ, ഡോ: പി എസ് സുനിൽകുമാർ, ഡോ: ഷീബ ടി ജോസഫ്, ഡോ: നിഷാന്ത് എ കെ എന്നിവർ സംസാരിച്ചു.അനിശ്ചിതകാല സമരത്തിന്റെ ഇരുപത്തിനാലാം ദിവസമായ നാളെ കെ ജി എം ഒ എ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.
#360malayalam #360malayalamlive #latestnews #doctorsstrike