ഭക്ഷ്യ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കണം - മുഖ്യമന്ത്രി
കേരളം ഭക്ഷ്യ രംഗത്ത് സ്വയം പര്യാപ്തതമാവാന്‍ കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പക്കണമെന്നും ജനങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ കൃഷി ചെയ്യാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പും ഹിന്ദു ദിനപ്പത്രവും ചേര്‍ന്ന് മസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച 'ഫുഡ് കോണ്‍ക്ലേവ് 2021’ - ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭക്ഷ്യോത്പ്പാദന രംഗത്ത് കേരളത്തിന് എങ്ങനെ സ്വയം പര്യാപ്തതമാവാന്‍ കഴിയും എന്നതായിരുന്നു കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്ത വിഷയം.
ഭക്ഷ്യ രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും കേരളം അവയുടെ വിതരണ രംഗത്ത് ഒരു തനത് ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ പൊതു വിതരണ ശൃംഖല വളരെ പ്രധാനപ്പെട്ട ഒരു പങ്ക് ഇക്കാര്യത്തില്‍ നിര്‍വ്വഹിക്കുന്നുണ്ട്. മഹാമാരിക്കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടതായി വന്നിട്ടില്ല. കമ്മ്യൂണിറ്റി കിച്ചണുകള്‍ വലിയ ഒരു സഹായമായിരുന്നു. നമ്മള്‍ പല കാര്യങ്ങളിലും മുന്നേറുന്ന അവസ്ഥയുണ്ട്. എന്നാല്‍ ഭക്ഷ്യ രംഗത്ത് മുന്നേറുന്നതിന് പരിമിതികളുണ്ട്. നമുക്ക് ആവശ്യമുള്ള അരി ഇവിടെ ഉദ്പാദിപ്പിക്കാന്‍ കഴിയുന്നില്ല. ആധുനിക കൃഷി രീതിയിലൂടെ എത്ര കണ്ട് ഈ മേഖലയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് സാധിക്കുനമെന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തരിശു കിടക്കുന്ന ഭൂമികളെല്ലാം കൃഷി ഇറക്കുകയാണ്. തരിശു ഭൂമി രഹിത സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. മുന്‍ കാലത്ത് കേരളം പച്ചക്കറിക്കുവേണ്ടി മറ്റ് സംസ്ഥാനങ്ങളുടെ ലോറിയും കാത്ത് നില്‍ക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇന്ന് ആ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നു. പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിരൂക്ഷമായ പ്രളയവും കോവിഡ് എന്ന മഹാമാരിയും കേരളത്തെ വലച്ചത്. മറ്റ് സംസാഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥ മാറണം. മഹാമാരിക്കാലത്ത് എല്ലാവരും കൃഷിയിലേക്ക് തിരിയണമെന്ന ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തു. പച്ചക്കറി കൃഷി, മത്സ്യ കൃഷി, കപ്പ, മറ്റു കാര്‍ഷിക വിളകള്‍ എന്നിവ കൂടുതല്‍ കൃഷി ചെയ്താല്‍ ഭക്ഷ്യ മേഖലയില്‍ നമുക്ക് സ്വയം പര്യാപ്തത കൈവരിക്കാന്‍ ഒരു പരിധി വരെ സാധിക്കും. പരമ്പരാഗത കൃഷി രീതിയില്‍ നിന്നും മാറി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷി രീതിയിലൂടെ കാര്‍ഷിക രംഗത്തെ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഭക്ഷ്യ ദിന സന്ദേശവും അദ്ദേഹം നല്‍കി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പോഷക സമൃദ്ധവും ഗുണ നിലവാരവുമുള്ള ഭക്ഷണം ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി കാണുന്നുവെന്ന് ഭക്ഷ്യ ദിന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
മാര്‍ച്ച് മാസത്തില്‍ നീതി ആയോഗ് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടു പ്രകാരം സുസ്ഥിര വികസന സൂചികകളില്‍ പ്രദിപാദിക്കുന്ന വിശപ്പു രഹിത സമൂഹമെന്ന ലക്ഷ്യത്തില്‍ കേരളം ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ 80 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു ജനപക്ഷ ബദലുമായി ഇക്കാര്യത്തില്‍ കേരളം മുന്നോട്ടു പോവുകയാണ്. ഹിന്ദു ദിനപ്പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍
ടി. നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. ഭക്ഷ്യ വകുപ്പു സെക്രട്ടറി ടിക്കാറാം മീണ, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ സജിത് ബാബു, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍മാരായ പ്രൊഫ. ആര്‍. രാമകുമാര്‍, ഡോ.കെ. രവി രാമന്‍, കേരള സ്റ്റേറ്റ് ഫുഡ് കമ്മിഷൻ ചെയര്‍മാന്‍ കെ.വി. മോഹന്‍ കുമാര്‍, ഫുഡ് കമ്മിഷന്‍ അംഗങ്ങള്‍, വിവിധ മേഖലയിലെ പ്രഗത്ഭര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹിന്ദു ദിന പത്രത്തിന്റെ സീനിയര്‍ ജനറല്‍ മാനേജര്‍ (പരസ്യ വിഭാഗം) ശ്രീ.കെ.കെ. ജോഷി കൃതജ്ഞത രേഖപ്പെടുത്തി.
#360malayalam #360malayalamlive #latestnews