ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്; പി. നന്ദകുമാർ എം.എൽ.എ യുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ പൊന്നാനിയിൽ നേരിട്ടെത്തി വിലയിരുത്തി
പൊന്നാനിയിൽ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായി സാധ്യതകൾ പരിശോധിക്കാൻ വേണ്ടി പി. നന്ദകുമാർ എം.എൽ.എ യുടെ സാന്നിധ്യത്തിൽ ഹൈഡ്രോഗ്രാഫി മലബാർ മേഖലയുടെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് പൊന്നാനിയിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി. സെപ്റ്റംബർ 12 ന് തുറമുഖ - മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പൊന്നാനിയിലെ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയപ്പോൾ പൊന്നാനിയിൽ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി നന്ദകുമാർ എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹൈഡ്രോഗ്രാഫി മലബാർ മേഖല മറൈൻ സർവേയർ വർഗീസ്, ട്രേഡ് വാച്ചർ മധു എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് പൊന്നാനിയിൽ എത്തിയത് .
കടലിന്റെ മാറ്റങ്ങളും, ഘടനയും സമഗ്രമായി പരിശോധിക്കുകയാണ് ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. കടലിന്റെ ആഴം, തിരയടിയുടെ ശക്തി,മണ്ണിന്റെ ഘടന, വേലിയേറ്റ, വേലിയിറക്ക സമയങ്ങളില്‍ കടല്‍ തീരത്തുണ്ടാകുന്ന മാറ്റങ്ങള്‍, കടല്‍ തീരത്ത് വര്‍ഷങ്ങളായുണ്ടായ കടലാക്രമണത്തിന്റെ തോത്, കടലോരത്തെ കാലാവസ്ഥ വ്യതിയാനം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിശോധിച്ച് കടലോരത്ത് വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍ ഇതുവഴി കഴിയും. കടല്‍ ഭിത്തിയുടെ ശാസ്ത്രീയത, കടലാക്രമണം ചെറുക്കുന്നതിന് പ്രയോഗിക സമീപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് നല്‍കാനും ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധിക്കും. ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചാല്‍ കടലിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിവിധി കണ്ടെത്താന്‍ കഴിയും .രൂക്ഷമായ കടലാക്രമണ ബാധിത പ്രദേശമായ പൊന്നാനിക്ക് ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് വലിയ തോതിൽ ഗുണകരമാകുന്ന ഒന്നായി മാറുമെന്നത് ഏറെ ശുഭകരമാണ് .
എറണാകുളം , തൃശൂർ , പാലക്കാട് , മലപ്പുറം എന്നീ ജില്ലകൾ ചേർത്ത് ഹൈഡ്രോഗ്രാഫി മധ്യമേഖലാ കേന്ദ്രമായിട്ടാണ് പൊന്നാനിയിൽ ആരംഭിക്കാനിരിക്കുന്ന ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. കടൽ , പുഴ , കായൽ , ഉൾനാടൻ ജലഗതാഗത പാതകൾ എന്നിവയുടെ ഹൈഡ്രോഗ്രാഫിക് പഠനം , ഡ്രഡ്ജിങ് ,വാർഷിക മെയിന്റനൻസ് എന്നിവയെല്ലാം നോക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള കേന്ദ്രമായി പൊന്നാനിയിലെ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് ഉയർന്നു പ്രവർത്തിക്കാൻ കഴിയുമെന്ന് ഉന്നതസംഘം പ്രതീക്ഷ പ്രകടിപ്പിച്ചു .
പൊന്നാനി കേന്ദ്രമായി ആരംഭിക്കാനിരിക്കുന്ന ഹൈഡ്രോഗ്രാഫി മധ്യമേഖലാ ഓഫീസ് കേന്ദ്രത്തിനായി എല്ലാ നിലക്കുമുള്ള ഉചിതമായ സാധ്യതകൾ പൊന്നാനിയിൽ ഉണ്ടെന്നും സന്ദർശക സംഘം വിലയിരുത്തി . കൂടാതെ എറണാകുളത്ത് ഉള്ളത് പോലെ വിദേശത്തും സ്വദേശത്തും വലിയ തൊഴിൽ സാധ്യതകൾ ഉള്ള ഹൈഡ്രോഗ്രാഫിക് സർവ്വേ , ക്വാണ്ടിറ്റി സർവ്വേ , ഡൈവിംഗ് എന്നീ മേഖലയിൽ പഠന കേന്ദ്രം സ്ഥാപിക്കാനും കഴിയും . ഇതിനെല്ലാം കഴിയുന്ന കേരളത്തിലെ തന്നെ ഏറ്റവും ഉചിതമായ സ്ഥലം എന്ന നിലയിൽ പൊന്നാനിക്ക് മുഖ്യ പരിഗണന നൽകുമെന്നും ഉന്നതസംഘം പറഞ്ഞു .പൊന്നാനി പി. നന്ദകുമാർ എം.എൽ.എ , കോസ്റ്റൽ പോലീസ് എ.എസ്.ഐമാരായ ബൈജു , അയ്യപ്പൻ , കോസ്റ്റൽ പോലീസ് മറൈൻ ഹോം ഗാർഡ് ബാബു പൂളക്കൽ , എം.എൽ.എ ഓഫീസ് പ്രതിനിധി സാദിക്ക് സാഗോസ് എന്നിവരും സന്ദർശക സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
#360malayalam #360malayalamlive #latestnews