ഗള്‍ഫില്‍ ആറായിരത്തിലേറെ പുതിയ കോവിഡ് കേസുകള്‍; മരണം 1004 ആയി
32 പേർ കൂടി ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 1004 ആയി. ആറായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പന്ത്രണ്ടായിരം കടന്നു.
സൗദിയിലാണ് ഏറ്റവും കൂടുതൽ മരണം- 17. ഇതോടെ രാജ്യത്തെ മരണ സംഖ്യ 458 ആയി. കുവൈത്തിൽ ഒമ്പതും യു.എ.ഇയിൽ രണ്ടും ഖത്തറിൽ മൂന്നും ഒമാനിൽ ഒരാളും ആണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. മരണസംഖ്യ 1000 കടന്നതോടെ ഇളവുകൾ അനുവദിച്ച രാജ്യങ്ങളും മുൻകരുതൽ നടപടികൾ ശക്തമാക്കാനുള്ള നീക്കത്തിലാണ്.
രോഗികളുടെ എണ്ണവും കുത്തനെ ഉയരുന്ന സാഹചര്യം തന്നെയാണുള്ളത്. ബഹ്റൈൻ, ഒമാൻ ഉൾപ്പെടെ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രൂപപ്പെട്ടത് ആശങ്ക ഉയർത്തുന്നുണ്ട്. ഒമാനിൽ 811ഉം ബഹ്റൈനിൽ 360ഉം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1992 പേർക്ക് രോഗം സ്ഥിരീകരിച്ച ഖത്തറിൽ രോഗികളുടെ എണ്ണം അമ്പത്തി മൂവായിരത്തിലെത്തി. സൗദിയിൽ 1581ഉം യു.എ.ഇയിൽ 638ഉം കുവൈത്തിൽ 1072ഉം ആണ് പുതിയ രോഗികളുടെ എണ്ണം.
അതേസമയം ഏറ്റവും കൂടുതൽ പേർക്ക് രോഗവിമുക്തി കൈവന്ന ദിവസം കൂടിയാണ് വെള്ളിയാഴ്ച. ഗൾഫിൽ മൊത്തം രോഗം മാറിയവരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം കടന്നു. ഖത്തർ ഒഴികെ മറ്റു പല ഗൾഫ് രാജ്യങ്ങളും നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വരുത്താനുള്ള തീരുമാനത്തിലാണ്.