ജീവവായുവുമായി ക്രയോജനിക് ടാങ്കർ തിരിച്ചെത്തി
ദുരന്ത നിവാരണ നിയമപ്രകാരം മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്ത 3 ക്രയോജനിക് ടാങ്കറുകളിൽ ഒന്ന് ജാർഖണ്ഡിൽ നിന്ന് 9.65 ടൺ ദ്രവീകൃത ഓക്സിജനുമായി കൊച്ചിയിൽ ഇന്ന് രാവിലെ (20/05/21 )തിരിച്ചെത്തി. ജാർഖണ്ഡിലെ ബേൺപൂരിലുള്ള ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നുമാണ് ദ്രവീകരിച്ച ഓക്സിജൻ നിറച്ച് ടാങ്കർ തിരിച്ചെത്തിയത്.
കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഉടമസ്ഥതയിൽ ഉള്ള കൊച്ചിൻ എയർ പ്രൊഡക്റ്റ്സിലാണ് രാവിലെ 7.30 നു വാഹനമെത്തിയത്. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ 2400 ഓളം കിലോമീറ്റർ സഞ്ചരിച്ചാണ് ടാങ്കർ കൊച്ചിയിൽ എത്തിയത്.
ഒഡീഷയിൽ വച്ച് രാത്രി നിരവധി തവണ വാഹനം അവിടത്തെ അടിയന്തിര സാഹചര്യം മറികടക്കാനായി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയി,ട്രാൻസ്പോർട്ട് കമ്മീഷണർ പി.ബി. നൂഹ് എന്നിവരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വിട്ടു കിട്ടിയത്.
തുടർച്ചയായ യാത്രക്കിടയിൽ ആന്ധ്രയിലെ ശ്രീകാകുളത്തു വച്ചു വാഹനം ഫ്യുവൽ പമ്പ് തകരായതിനെ തുടർന്ന് ബ്രേക്ക് ഡൌൺ ആയെങ്കിലും ടാറ്റാ ഡീലർഷിപ് മുഖേന തകരാറുകൾ പരിഹരിച്ചു 8 മണിക്കൂറിനകം തന്നെ വാഹനം യാത്ര തുടർന്നു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. അനീഷ്.കെ.എം നെ ക്കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച 3 കെ.എസ്. ആർ.ടി.സി ഡ്രൈവർമാരാണ് ലോക് ഡൗൺ മൂലം ഭക്ഷണം പോലും ലഭ്യമാകാതിരുന്ന യാത്രയിൽ ഉണ്ടായിരുന്നത്.
മെയ് 14 നു നെടുമ്പാശ്ശേരിയിൽ നിന്നും വിമാന മാർഗ്ഗം കൊണ്ടുപോകാൻ തീരുമാനിച്ച മൂന്ന് ടാങ്കറുകളിൽ ഒന്ന് പ്രതികൂല കാലാവസ്ഥ മൂലം 15 നു രാവിലെ 6 ന് കോയമ്പത്തൂർ സുലൂർ എയർ ബേസിൽ നിന്നാണ് ടാങ്കർ എയർ ലിഫ്റ്റ് ചെയ്തത് ബെർൺപൂർ പ്ലാന്റിൽ എത്തിച്ചത്. പരിശോധനകൾക്ക് വിധേയമായ ഓക്സിജൻ ടാങ്കർ ദ്രവീകൃത ഓക്സിജൻ നിറച്ചു മെയ് 17 നു വെളുപ്പിന് 2 ക്ക് തിരിച്ച് യാത്ര ആരംഭിച്ചു.
17 ന് നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്ന് കൊണ്ടുപോയ മറ്റ് രണ്ട് ടാങ്കറുകൾ 19/05/21 രാത്രി 10.00 മണിയോടെ ഏ എം.വി.ഐ ശ്രീ.ചന്തുവിന്റെ നേതൃത്വത്തിൽ മടക്ക യാത്ര ആരംഭിച്ചിട്ടുണ്ട്. യാത്രമദ്ധ്യേ ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ മുന്നിൽക്കണ്ട് രണ്ട് ഏ.എം.വി.ഐ മാരടങ്ങുന്ന മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വാഹനം അകമ്പടി സേവിക്കുന്നതിനായി റോഡ് മാർഗം ബേർൺപൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
#360malayalam #360malayalamlive #latestnews #oxygen