'ടൗട്ടെ' മധ്യകിഴക്കൻ അറബിക്കടലിൽ അതിശക്ത ചുഴലിക്കാറ്റായി മാറി; ഗുജറാത്ത്, ദിയു തീരങ്ങൾക്ക് മുന്നറിയിപ്പ്
'ടൗട്ടെ' മധ്യകിഴക്കൻ അറബിക്കടലിൽ അതിശക്ത ചുഴലിക്കാറ്റായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. അടുത്ത 24 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm) കൂടുതൽ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 17 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്
മധ്യകിഴക്കൻ അറബിക്കടലിൽ ഉള്ള അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm), കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ 16 കി.മീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ഇന്ന് ഉച്ചക്ക് 2 .30 ന് മധ്യകിഴക്കൻ അറബിക്കടലിൽ 15.7°N അക്ഷാംശത്തിലും 72.7°E രേഖാംശത്തിലും എത്തി. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 150 കി.മീ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറായും, മുംബൈ തീരത്തുനിന്ന് 320 കി.മീ തെക്കു-തെക്കു പടിഞ്ഞാറ് മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 570 കി.മീയും പാക്കിസ്ഥനിലെ കറാച്ചിയിൽ നിന്നും 740 കി.മീ തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.
ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടർന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കാം.
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ഇടവേളകളിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
#360malayalam #360malayalamlive #latestnews #kerala