സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല ; ഗുരുതര സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കര്‍ശനമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന ഏകാഭിപ്രായത്തോടൊപ്പം രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യോഗം പൂര്‍ണ പിന്തുണ അറിയിച്ചു. സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാടുതന്നെയാണ് യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പ്രതിനിധികളും പങ്കുവച്ചത്. എന്നാല്‍ ഇന്നത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടിവരും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വ്വകക്ഷിയോഗത്തിന്‍റെ പൊതു അഭ്യര്‍ത്ഥനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിനും  അടുത്ത ദിവസങ്ങളിലും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി. ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്‍റുമാര്‍ എന്നിവര്‍ക്കു മാത്രമെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവൂ. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിച്ചിരിക്കണം. 

എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനം. അടച്ചിട്ട ഹാളുകളില്‍ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് നാം മനസ്സിലാക്കണം. 

വിവാഹ ചടങ്ങുകള്‍ക്കും ഇപ്പോള്‍ 75 പേരെയാണ് പരമാവധി അനുവദിച്ചിട്ടുള്ളത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് 50ലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രേവശം എന്നീ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രിജിസ്റ്റര്‍ ചെയ്യണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. 

മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ എന്ന് നിജപ്പെടുത്തണം. ഒരു കാരണവശാലും പരമാവധിയിലപ്പുറം പോകാന്‍ പാടില്ല. 

ആരാധനാലയങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ട്. റമദാന്‍ കാലമായതുകൊണ്ട് പള്ളികളില്‍ പൊതുവെ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇതിലും ചുരുക്കേണ്ടിവരും. 

ഇക്കാര്യം ജില്ലാകളക്ടര്‍മാര്‍ അതാതിടത്തെ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം. നമസ്കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകുന്നതാണ് നല്ലത്. ദേഹശുദ്ധിവരുത്തുന്നതിന് ടാങ്കിലെ വെള്ളത്തിനു പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. പല പള്ളികളും ഇത്തരം നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ പാലിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും  നല്‍കുന്ന സമ്പ്രദായം തല്‍ക്കാലത്തേക്ക് ഒഴിവാക്കണം. 

സിനിമ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്പോര്‍ട്സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം വേണ്ടെന്നു വയ്ക്കേണ്ടിവരും. 

എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍വഴി മാത്രമേ നടത്താവൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഇപ്പോള്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈനിലാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാദിവസവും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം  കഴിയാവുന്നത്ര പരിമിതപ്പെടുത്തണം. 

ജനിതകമാറ്റം  വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്‍റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ പരിപാടികളും മതപരമായ  ചടങ്ങുകളും ഒഴിവാക്കണം. 

വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ അന്നുണ്ടാകൂ. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.

ഒന്നരവര്‍ഷത്തോളമായി നാം കോവിഡിനൊപ്പമാണ് ജീവിക്കുന്നത്. ഇനിയും ഏറെക്കാലം ഈ രീതിയില്‍ മുന്നോട്ടുപോകേണ്ടിവരും. ഈ പ്രതിസന്ധിയെ നാം യോജിച്ച് നേരിടണം. ആദ്യഘട്ടത്തില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ടികളും പൊതുജനങ്ങളും കൂട്ടായി ശ്രമിച്ചതിന്‍റെ ഫലമായി രോഗവ്യാപനവും മരണവും വലിയ അളവില്‍ നിയന്ത്രിക്കാന്‍ കേരളത്തിനു കഴിഞ്ഞു. 2020 ഒക്ടോബറായപ്പോള്‍ പ്രതിദിനം പതിനൊന്നായിരം കേസുകള്‍ വരെ ഉണ്ടായിരുന്നു. പിന്നീട് അത് രണ്ടായിരത്തിനു താഴെയായി. പ്രാദേശിക സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പു നടന്ന ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പതിനൊന്ന് ശതമാനമായിരുന്നു. 2021 മാര്‍ച്ച് ആയപ്പോള്‍ ടിപിആര്‍ മൂന്ന് ശതമാനത്തിലേയ്ക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞു. എന്നാല്‍ പൊടുന്നനെയാണ് രണ്ടാം തരംഗമുണ്ടായത്. 

ടിപിആര്‍ ഇപ്പോള്‍ 20 ശതമാനവും അതിനു മുകളിലുമാണ്. പ്രതിദിനം കേസുകളുടെ എണ്ണം കല്‍ലക്ഷം കടന്നു. 

അതിവേഗം പടരുന്ന വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും  കൂടുതല്‍ മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തിന്‍റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യു.കെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യത. അതുകൊണ്ട് നാം  അതീവ ജാഗ്രത പുലര്‍ത്തണം.. 

നിലവിലെ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യവിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരും. 

രാത്രി 9 മണിമുതല്‍ പുലര്‍ച്ച 5 മണിവരെയുള്ള രാത്രികാല നിയന്ത്രണം ഏപ്രില്‍ 20 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുണ്ട്. ഈ സമയങ്ങളില്‍ ഒരു തരത്തിലുള്ള ഒത്തുചേരലും പാടില്ല. എന്നാല്‍, അവശ്യസേവനങ്ങള്‍ക്കും ആശുപത്രികള്‍, മരുന്നു ഷോപ്പുകള്‍, പാല്‍വിതരണം, മാധ്യമങ്ങള്‍ എന്നിവക്കും ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവ് നല്‍കിയിട്ടുണ്ട്. രാത്രികാല നിയന്ത്രണവും നമുക്ക് തുടരേണ്ടിവരും. 

കടകളും റസ്റ്റോറൻ്റുകളും രാത്രി 7.30 വരെയാണ്  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആ നിയന്ത്രണം തുടരേണ്ടിവരും. എന്നാല്‍, രാത്രി 9 മണിവരെ റസ്റ്റോറണ്ടുകളില്‍ ഭക്ഷണം പാഴ്സലായി നല്‍കാവുന്നതാണ്. കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ചുരുക്കണമെന്ന ആവശ്യം പരിശോധിക്കും. 

അതിഥി തൊഴിലാളികള്‍ക്കു വേണ്ടി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കും. അതിഥി തൊഴിലാളികള്‍ അവര്‍ ഇപ്പോഴുള്ള ജില്ലകളില്‍ തന്നെ തുടരട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. 

വാക്സിന്‍റെ കാര്യത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായിരിക്കും. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതലാണ്. ഇക്കാര്യവും രേഖാമൂലം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

വാക്സിനേഷന്‍റെ കാര്യത്തില്‍ മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇതിനകം 57.58 ലക്ഷം പേര്‍ക്ക് ഒരു ഡോസും, 10.39ലക്ഷം പേര്‍ക്ക് രണ്ട് ഡോസും നല്‍കിയിട്ടുണ്ട്. വാക്സിന്‍റെ ദൗര്‍ലഭ്യമാണ് നാം നേരിടുന്ന പ്രശ്നം. 50 ലക്ഷം ഡോസ് വാക്സിന്‍ അധികമായി നല്‍കണമെന്ന് കേന്ദ്രത്തോട് നാം  ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതേ വരെ ലഭിച്ചിട്ടില്ല. വാക്സിന്‍ സംസ്ഥാനങ്ങള്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് സംഭരിച്ചുകൊള്ളണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. 

ആദിവാസി കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വാക്സിന്‍ അവിടെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് വാക്സിന്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തിന്‍റെ പ്രായോഗികത സര്‍ക്കാര്‍ പരിശോധിക്കും. വാക്സിന്‍ കേന്ദ്രങ്ങളില്‍ വയോധികര്‍ക്ക് ഇപ്പോള്‍ തന്നെ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

രക്ത ബാങ്കുകളില്‍ രക്തത്തിന് ക്ഷാമം നേരിടാനിടയുണ്ടെന്ന് പ്രതിപക്ഷനേതാവ് യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ രക്തദാനത്തിന് ആളുകള്‍ പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. അതുകൊണ്ട് 18-45 പ്രായ പരിധിയിലുള്ളവര്‍ വാക്സിന്‍ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാവണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണ്. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തേക്ക് രക്തം കൊടുക്കാന്‍ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.  രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടല്‍ നടത്താന്‍ യുവജന - സന്നദ്ധ സംഘടനകളും ഈ ഘട്ടത്തില്‍ തയ്യാറാകണം.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കുന്നതിനും ഏകീകരിക്കുന്നതിനും അവരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. വളരെ അനുകൂലമായ പ്രതികരണമാണ് അവരില്‍ നിന്നുമുണ്ടായത്. എന്നാല്‍ വലിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതി അതിനു ശേഷവും ഉയർന്നുവരുന്നുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പ്രത്യേകമായി പരിശോധിക്കും. 

കോവിഡ് വ്യാപനത്തിന്‍റെ ഗൗരവം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കയും ഐസിയുവും വെന്‍റിലേറ്ററും ഓക്സിജനും മരുന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കൃത്യമായി അവലോകനവും നടത്തുന്നുണ്ട്. ഇപ്പോള്‍ ഒന്നിനും ഒരു കുറവും വന്നിട്ടില്ല. 

ജയലുകളില്‍ കോവിഡ് പടരുന്നത് കണക്കിലെടുത്ത് പ്രത്യേകമായി പരോള്‍ നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കും.  എന്നാല്‍, എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. 

ആര്‍ടിപിസിആര്‍ ടെസ്റ്റിന്‍റെ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ആളുകളെ കൂട്ടത്തോടെ പരിശോധനക്ക് വിധേയമാക്കിയതുകൊണ്ടാണ് ഫലം ലഭിക്കുന്നതില്‍ താമസം നേരിട്ടത്. ആ പ്രശ്നം പരിഹരിക്കും. 

ഇഎസ്ഐ ആശുപത്രികളെകൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പരിശോധിക്കും. 

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും ഉല്‍പാദന മേഖലയും നിര്‍മ്മാണ മേഖലയും സ്തംഭിക്കരുതെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഉല്‍പ്പാദനാധിഷ്ഠിതമായ എല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകണം.  അതുകൊണ്ടാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്. കൃഷി, വ്യവസായം, ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ മത്സ്യ ബന്ധനം, പാല്‍ ഉല്‍പ്പാദനം, തൊഴിലുറപ്പ് പദ്ധതി, കുടില്‍ വ്യവസായം, നിര്‍മാണ പ്രവര്‍ത്തനം എന്നിവയൊന്നും സ്തംഭിച്ചു പോകരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ഇവയെല്ലാം പ്രവര്‍ത്തിക്കണം.

2,32,812 കോവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായ രോഗവ്യാപനം ഉള്ള ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. 

ഉത്തരേന്ത്യയിലും മറ്റും കാണുന്ന അവസ്ഥ ഇവിടേയും സംജാതമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുതുതായി രോഗികളാകുന്നവരുടെ എണ്ണം കുറഞ്ഞെങ്കില്‍ മാത്രമേ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും കുറയുകയുള്ളു. ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ അതീതീവ്ര ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടു വരാന്‍ സാധിക്കൂ. ആ വിധം ശ്രദ്ധിച്ചാല്‍ നമുക്ക് മരണങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താനും കഴിയും. രോഗികളുടെ എണ്ണത്തിന്‍റെ വര്‍ദ്ധവിനു ആനുപാതികമായി മരണ സംഖ്യയും ഉയരും. 

വീടുകള്‍ക്കുള്ളിലും, ഓഫീസുകളിലും, കടകളിലും, പൊതുനിരത്തിലും ഉള്‍പ്പെടെ ജീവിതത്തിന്‍റെ നാനാതുറകളിലും മുഴുവന്‍ സമയവും ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. രോഗലക്ഷണമില്ല എന്നു കരുതിയുള്ള അശ്രദ്ധ പോലും നമുക്കിപ്പോള്‍ താങ്ങാനാവുന്നതല്ല. രോഗലക്ഷണങ്ങള്‍ പുറത്തുവരാത്ത പ്രീസിംപ്റ്റമാറ്റിക് ഫേസിലാണ് അതീതീവ്ര വ്യാപനങ്ങള്‍ നടക്കാറുള്ളത്. നമ്മളറിയാതെ മറ്റുള്ളവരിലേയ്ക്ക് രോഗം പകരുകയാണ് ചെയ്യുന്നത്, അതുകൊണ്ട്, രോഗബാധിതനായ വ്യക്തി എത്രമാത്രം ജാഗ്രത കാണിക്കുന്നുവോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണം.

കടകള്‍ നേരത്തേ അടയ്ക്കുന്നതും, രാത്രികാലങ്ങളിലെ യാത്ര ഉള്‍പ്പെടെയുള്ളവയിലെ നിയന്ത്രണങ്ങളും, വാരാന്ത്യങ്ങളില്‍ സ്വീകരിക്കുന്ന ലോക് ഡൗൺ സമാന നിയന്ത്രണവും ആള്‍ക്കൂട്ടങ്ങള്‍ പാടില്ല എന്നു പറയുന്നതുമെല്ലാം ഏതെങ്കിലും വിധത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല എന്നു മനസ്സിലാക്കണം. സാഹചര്യത്തിന്‍റെ ഗൗരവം ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കൂടി വേണ്ടിയാണത്. 

ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിദ്ധ്യം ഡെല്‍ഹിയിലും മറ്റും ആഴ്ചകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന നിലയിലാണ് നമ്മുടെ സംസ്ഥാനത്തും നിലവിലുള്ളത്. വളരെ ശക്തമായ രോഗവ്യാപനം നമ്മള്‍ മുന്‍കൂട്ടിക്കാണേണ്ടതുണ്ട്. കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും മാത്രമാണ് മുന്‍പിലുള്ള വഴി.

രോഗബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഒരു മാസ്കിനു മുകളില്‍ മറ്റൊരു മാസ്ക് ധരിക്കുന്ന രീതി അവലംബിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ പല വാക്സിനേഷന്‍ സെന്‍ററുകളിലും ടെസ്റ്റിങ് സെന്‍ററുകളിലും തിരക്കനുഭവപ്പെടുന്നതായി കാണുന്നുണ്ട്. അത്തരത്തില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കിക്കൊണ്ട് വേണം ആ കേന്ദ്രങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍. ആള്‍ക്കൂട്ടമൊഴിവാക്കാന്‍ സഹായകമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ നടപടികള്‍ ആ സ്ഥാപനങ്ങളുടെ അധികാരികള്‍ കര്‍ശനമായി നടപ്പിലാക്കണം,

മാസ്ക് ധരിക്കുന്നതില്‍ മാത്രമല്ല സാമൂഹിക അകലം പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. തട്ടുകട, ചായക്കട എന്നിവയ്ക്ക് മുന്നില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതായി കാണുന്നില്ല. അകലം പാലിക്കാതെ കൂട്ടം കൂടുന്നവരെ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ട്. ജനത്തിരക്ക് കൂടുതലുള്ള വാക്സിന്‍ കേന്ദ്രങ്ങള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ചന്ത എന്നീ സ്ഥലങ്ങളില്‍ ഈ സംഘം മിന്നല്‍ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും. 

കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിന്യസിച്ച പൊലീസ് സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനും ഈ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ കോവിഡ് രോഗികള്‍ കോവിഡ് സേഫ്റ്റി എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഈ സംവിധാനം ഏറെ പ്രയോജനപ്രദമായിരുന്നു. കോവിഡ് പോസിറ്റീവ് രോഗികള്‍ ഈ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഈ ആപ്പ് പൊലീസിന് സഹായകമാകും.  

പഞ്ചായത്ത് തലത്തില്‍ നിലവിലുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ഫലവത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ടീമിന് നല്‍കുന്ന പൊലീസ് സഹായം കൂടുതല്‍ ഫലപ്രദമാക്കാന്‍ നടപടി സ്വീകരിക്കും.

ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ച് വേണം ജനങ്ങളുമായി ഇടപഴകാനെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സേനാംഗങ്ങള്‍ അസുഖബാധിതരായാല്‍ അത് എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ പൊലീസിന്‍റെ ക്ഷേമം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് പൊലീസ് വെല്‍ഫെയര്‍ ഓഫീസര്‍ കൂടിയായ ബറ്റാലിയന്‍ വിഭാഗം എഡിജിപിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്‍കൂട്ടി കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള യോഗത്തിലെ തീരുമാനങ്ങൾ :-

പരമാവധി ആശുപത്രികളില്‍ ഓക്സിജന്‍ ബെഡുകള്‍ ഒരുക്കും. പരമാവധി വെന്‍റിലേറ്ററുകള്‍ എത്തിക്കും. ഇതിനായി സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിക്കും.

പരമാവധി ബെഡ്ഡുകള്‍ ഒരുക്കും. ആരോഗ്യവകുപ്പിനു കീഴിലുള്ള കെട്ടിടങ്ങള്‍ ഇതിനായി പരമാവധി ഉപയോഗിക്കും. താല്‍ക്കാലിക ജീവനക്കാരെ ഇവിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിയമിക്കും. സംസ്ഥാനതലത്തില്‍ ഇത് മോണിറ്റര്‍ ചെയ്യും.

തദ്ദേശ സ്ഥാപനങ്ങളെ ഒന്നാം ഘട്ടത്തിലേതു പോലെ ഈ ഘട്ടത്തിലും സജ്ജമാക്കും. ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ തദ്ദേശസ്ഥാപനങ്ങളില്‍ നിയമിക്കും.

കോവിഡ് പ്രതിരോധത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കും. എല്ലാം തദ്ദേശ സ്ഥാപനതലത്തില്‍ കൈകാര്യം ചെയ്യാനാവുന്ന തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും.

എല്ലാ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലും ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടാകണം.

പിഎച്ച്സികളെ കൂടുതല്‍ ശക്തിപ്പെടുത്തും. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഹെല്‍പ്പ് ഡെസ്ക്ക് വേണം. കൗണ്‍സിലിങ്ങിനായി മറ്റൊരു ഹെല്‍പ്പ് ഡെസ്ക് കൂടി സജ്ജീകരിക്കും.

ടെലി മെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്തും. ഡോക്ടര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഇതിനായി ഉപയോഗിക്കാം.

ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ടീമിനെ തയ്യാറാക്കണം. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിക്കാം. 50 ശതമാനം ഉദ്യോഗസ്ഥരെയും നിയോഗിക്കാം.

വളണ്ടിയര്‍മാരുടെ രണ്ട് സംഘങ്ങള്‍ ഉണ്ടാകണം. ഒന്ന്, അവശ്യ സാധനങ്ങളും സേവനങ്ങളും വീടുകളിലെത്തിക്കാന്‍. രണ്ട്, കോവിഡ് രോഗികളുടെ ആവശ്യങ്ങള്‍ക്കായി 50-60 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയിലാകണം. അധ്യാപകരെയും ഉപയോഗിക്കാനാകണം. 

പ്രതിരോധം, ചികിത്സ, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായുള്ള ബന്ധം എന്നിവ ഉണ്ടാകണം. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള ഹെല്‍ത്ത് സിസ്റ്റത്തിന്‍റെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കും.


#360malayalam #360malayalamlive #latestnews #kerala #covid

കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കര്‍ശനമാക്കുന്നതിനെക്കുറിച്ച് ആലോച...    Read More on: http://360malayalam.com/single-post.php?nid=4122
കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കര്‍ശനമാക്കുന്നതിനെക്കുറിച്ച് ആലോച...    Read More on: http://360malayalam.com/single-post.php?nid=4122
സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല ; ഗുരുതര സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കര്‍ശനമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്