സിദ്ദിഖ് കാപ്പനെ എയിംസിൽ പ്രവേശിപ്പിക്കണം : ചെന്നിത്തല
മഥുര ജയിലിൽ കോവിഡ് ബാധിച്ചു കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനു ചികിത്സ നിഷേധിക്കുന്ന യുപി സർക്കാരിന്റെ സമീപനം മനുഷ്യാവകാശ ലംഘനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിദ്ദിഖിന്റ മോചനത്തിനായി കേരള പത്രപവർത്തക യൂണിയൻ നടത്തിയ കരിദിനാചരണവും ജിപിഒയ്ക്കു മുന്നിലെ ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്കു മെച്ചപ്പെട്ട ചികിത്സ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം വേണം. കാപ്പനെ അടിയന്തരമായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു മാറ്റി വിദഗ്ധ ചികിത്സ നൽകാൻ യുപി സർക്കാർ മുന്നോട്ടു വരണം. ഇക്കാര്യത്തിൽ യുപി മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെടുമെന്നും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനായി ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 204 ദിവസമായി ജയിലിൽ കഴിയുന്ന കാപ്പൻ ഇപ്പോൾ പരുക്കേറ്റു ജയിലിലെ ആശുപത്രിയിലാണ്. ഇന്ത്യയിലെ ഒരു പത്രപ്രവർത്തകനും ഈ അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും രമേശ് അഭിപ്രായപ്പെട്ടു. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി അധ്യക്ഷനായി. സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഎം നേതാവ് എം.എം.ബേബിയുടെ സന്ദേശം വായിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി. അഭിജിത്ത്, ആർ കിരൺ ബാബു, അനുപമ ജി നായർ, ഋഷി കെ.മനോജ്, ഒ.രതി, എന്നിവർ പ്രസംഗിച്ചു.
#360malayalam #360malayalamlive #latestnews #sideeqkappan #chennithala