ഗൃഹാതുരത്വത്തിൻ്റെ സൈറൻ വീണ്ടും മുഴങ്ങി തുടങ്ങി
പഞ്ചായത്ത് കാലം തൊട്ടേ പൊന്നാനിക്കാരെ സമയം അറിയിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചിരുന്ന സൈറൻ വീണ്ടും മുഴങ്ങി തുടങ്ങി. പൊന്നാനി നഗരസഭ ഓഫീസിൽ കാലങ്ങളായി പ്രവർത്തന രഹിതമായിരുന്ന സൈറൻ ആണ് വീണ്ടും മുഴങ്ങി തുടങ്ങിയത്. റംസാനിലെ നോമ്പ് കാലത്തിൻ്റെ പശ്ചാത്തലത്തിലാണ് സൈറന് പ്രസക്തിയേറിയത്. നോമ്പു പ്രമാണിച്ച് അത്താഴത്തിനായി രാവിലെ മൂന്ന് മണിക്കും വൈകീട്ട് നോമ്പുതുറയുടെ സമയത്തും സൈറൻ മുഴങ്ങും. കൂടാതെ ശബരിമല മണ്ഡലകാല സീസണിൽ രാവിലെ അഞ്ച് മണിക്കും സൈറൻ മുഴങ്ങും. സാധാരണ ദിവസങ്ങളിൽ രാവിലെ 9.30 നും ഉച്ചക്ക് 1 മണിക്കും വൈകീട്ട് 5 മണിക്കുമാണ് സൈറൻ മുഴങ്ങുന്നത്.
സമയമറിയാനുള്ള ഉപാധികൾ വ്യാപകമാകുന്നതിന് മുമ്പ് പൊന്നാനിക്കാർ സമയം അറിയിക്കുന്നതിനായി ആശ്രയിച്ചിരുന്നത് നഗരസഭയിലെ സൈറൻ്റെ മുഴക്കമായിരുന്നു. തുടർന്ന് സാങ്കേതിക തകരാറുകൾ മൂലവും മറ്റും സൈറൻ അപ്രസക്തമായി. ഇടക്കാലത്ത് നോമ്പു തുറ സമയത്തും ശബരിമല മണ്ഡല കാലത്തും സൈറൻ മുഴങ്ങിയിരുന്നു. പഴയ കാലത്ത് എടപ്പാൾ വരെ നഗരസഭയുടെ സൈറൻ മുഴക്കം കേൾക്കാമായിരുന്നു. എന്നാൽ കെട്ടിടങ്ങളുടേയും വാഹനങ്ങളുടേയും ബാഹുല്യത്തെ തുടർന്ന് നിലവിൽ ശബ്ദത്തിൻ്റെ ദൂര പരിധി നിലവിൽ കുറഞ്ഞിട്ടുണ്ട്. പുതുതലമുറയെ ഇത്തരത്തിലുള്ള ഉപാധികൾ പരിചയപ്പെടുത്തുന്നതിൻ്റെ കൂടി ഭാഗമായാണ് നഗരസഭയിൽ സൈറൻ്റെ പ്രവർത്തനം പുനരാരംഭിച്ചതെന്ന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
#360malayalam #360malayalamlive #latestnews#ponnani