ആലുവ മണപ്പുറം മുങ്ങി; സംസ്ഥാനത്ത് അതീവ ജാഗ്രത
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വെള്ളം കയറി. പല പ്രദേശങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എറണാകുളം അടക്കമുള്ള ജില്ലകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. പെരിയാറിൽ വെള്ളം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ആലുവ മണപ്പുറം മുങ്ങി.
ഏലൂർ മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മൂവാറ്റുപുഴയാർ കരകവിഞ്ഞതിനെ തുടർന്ന് ആനിക്കാകുടി കോളനിയിൽ വെള്ളം കയറി. കോട്ടയം ജില്ലയിലെ പാലായിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി. പൂഞ്ഞാർ പെരിങ്ങുളത്ത് ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്.
വയനാട്ടിലെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. കുറിച്ചിയാർമല മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തെ രണ്ട് വീടുകൾ തകർന്നതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മേപ്പാടിയിലെ പുഞ്ചിരി മട്ടത്ത് ഇന്ന് രാവിലെ ഉരുൾപൊട്ടി. കണ്ണൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന പാൽ ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു
ഇടുക്കിയിലെ രാജമലയിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. 10 പേരെ രക്ഷപെടുത്തിയതായി ഇടുക്കി എസ്‌പി അറിയിച്ചു. പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു.കണ്ണൻ ദേവൻ പ്ലാൻ്റേഷൻസിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കുമളിയിലെ മൂന്ന് ഇടങ്ങളിൽ ഉരുൾപൊട്ടിയതായി റിപ്പോർട്ടുണ്ട്.
#360malayalam #360malayalamlive #latestnews