കനത്ത മഴ: വയനാട്ടില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും.
കാലവർഷം ശക്തമായതിനെ തുടർന്ന് വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും രൂക്ഷമായി. അപകടഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. പലയിടത്തും വെള്ളം കയറിയതിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു.
മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടി. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുഞ്ചിരി മട്ടത്താണ് രാവിലെ ഒമ്പത് മണിയോടെ ഉരുൾപൊട്ടിയത്. അപകടഭീഷണി ഉള്ളതിനാൽ ഇവിടുത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിക്കാനാരംഭിച്ചിരുന്നെങ്കിലും ചില കുടുംബങ്ങൾ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
വയനാട്-കണ്ണൂർ ജില്ലകളിലെ ബന്ധിപ്പിക്കുന്ന പാൽ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മുത്തങ്ങയിൽ വെള്ളം കയറിയതിനെ തുടർന്ന് ദേശീയപാത 766-ൽ ഗതാഗതം തടസപെട്ടു. തലപ്പുഴ മക്കിമലയിലും കുന്നിൽ ചെരുവിലും ഉരുൾപൊട്ടലിനുള്ള സാധ്യതയുള്ളതിനാൽ പ്രദേശങ്ങളിലുള്ളവർ മാറിത്താമസിക്കണമെന്ന് തലപ്പുഴ പോലീസ് അറിയിച്ചു.
നരസി പുഴ കരകവിഞ്ഞതിനെ തുടർന്ന് നടവയൽ പേരൂർ അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയിൽ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പലയിടത്തും പോലീസ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
യവനാർകുളം കാവുങ്കൽ ഷമുലിന്റെ വീടിന്റെ പിൻഭാഗം കുന്ന് ഇടിഞ്ഞു. ചൂട്ടക്കടവ് പമ്പ ഹൗസിന് മുമ്പിലെ റോഡിലും വെള്ളം കയറി. പിലാക്കാവ് മണിയൻ കുന്നിൽ വീടിന് പിറകിൽ മണ്ണിടിഞ്ഞ് വീണു. വാളാട് പുത്തൂരിൽ മെയിൻ റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
#360malayalam #360malayalamlive #latestnews