എടപ്പാൾ മിനി സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും നാടിന് സമർപ്പിച്ചു
കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നടത്തുന്ന കുതിപ്പിന് തെളിവാണ് എടപ്പാൾ മിനി സ്റ്റേഡിയം - മന്ത്രി ഇ.പി ജയരാജൻ
എടപ്പാളിൻ്റെ കായിക മേഖലയുടെ നാഴികക്കല്ലായ എടപ്പാൾ മിനി സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും നാടിന് സമർപ്പിച്ചു. കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ എടപ്പാൾ മിനി സ്റ്റേഡിയത്തിൻ്റെയും ഇൻഡോർ സ്റ്റേഡിയത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.
കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നടത്തുന്ന കുതിപ്പിന് തെളിവാണ് എടപ്പാൾ മിനി സ്റ്റേഡിയമെന്നും മുൻകാലങ്ങളിൽ സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന മാറ്റങ്ങളാണ് കളിക്കളങ്ങളുടെ കാര്യത്തിൽ സംസ്ഥാനമാകെ യാഥാർത്ഥ്യമാകുന്നതെന്നും ചടങ്ങിൽ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. അന്തർദേശീയ മത്സരങ്ങൾ നടത്താൻ പോന്ന ഉന്നത നിലവാരമുള്ള കളിക്കളങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. കളികളെയും കായിക താരങ്ങളെയും ഏറെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിൽ മലപ്പുറം ജില്ല മുന്നിലാണ്. സംസ്ഥാനത്ത് ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങൾക്ക് വേരോട്ടം ഉണ്ടാക്കുന്നതിൽ മലപ്പുറം ജില്ലയിലേക്ക് വലിയ പങ്കാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കിഫ് ബി പദ്ധതിയുൾപ്പെടുത്തി നിർമ്മിച്ച മൂന്നാമത്തെ സ്റ്റേഡിയമാണിതെന്നും മന്ത്രി പറഞ്ഞു.
എടപ്പാളുകാരുടെ സ്വപ്ന പദ്ധതി സഫലമാകുന്ന നിമിഷമാണിതെന്ന് ചടങ്ങിൽ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ പറഞ്ഞു. സർക്കാർ വിദ്യാലയങ്ങളിലേക്ക് കുട്ടികൾ തിരിച്ചു വരികയാണെന്നും കുട്ടികളെ കൊണ്ട് വീർപ്പുമുട്ടുന്ന തലത്തിലേക്ക് സർക്കാർ വിദ്യാലയങ്ങൾ അറിയപ്പെടുമെന്നും മന്ത്രി പറഞ്ഞു.മികച്ച അധ്യാപകരുടെ സേവനവും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാൽ സമ്പന്നവും സമൃദ്ധവുമാണ് സർക്കാർ വിദ്യാലയങ്ങൾ. മതനിരപേക്ഷതയുടെ വഴിയിലൂടെ സഞ്ചരിക്കാൻ മക്കൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കാൻ അവസരം നൽകണമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കാൻ അധ്യാപകരും സപ്പോർട്സ് കൗൺസിലും പ്രാദേശിക ക്ലബുകളും ചേർന്ന് രൂപികരിക്കും. വിദ്യാർത്ഥികൾക്ക് സ്റ്റേഡിയത്തിൻ്റെ പ്രയോജനം പൂർണ്ണമായും ലഭിക്കുമെന്നും വിദ്യാലയത്തിൽ മികച്ച രീതിയിൽ ഉദ്യാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിൻ്റെ മുൻവശത്ത് ഇൻ്റർലോക്ക് വിരിക്കും. സമീപത്തെ റോഡ് നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ കായിക പദ്ധതിക്കായി 6.82 കോടിയാണ് അനുവദിച്ചിരിക്കുന്നത് . ഇതിൽ 5.78 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ബാക്കി തുകയ്ക്ക് സ്കൂളിൽ സ്വിമ്മിംങ് പൂൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പദ്ധതികളുടെ ശിലഫലകം മന്ത്രി കെ.ടി ജലീൽ അനാച്ഛാദനം ചെയ്തു. ഫുട്ബോൾ സ്റ്റേഡിയത്തിൽ ആദ്യ കിക്കോഫും മന്ത്രി നിർവഹിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.82 കോടി രൂപയോളം മുടക്കിയാണ് ഉന്നത നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ മിനി സ്റ്റേഡിയവും ഇൻഡോർ സ്‌റ്റേഡിയവും നിര്‍മാണം പൂര്‍ത്തിയാക്കിയത്. എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 5.87 ഏക്കർ ഭൂമിയിലാണ് മിനിസ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഫ്ളെഡ് ലൈറ്റ്, നാച്ചുറൽ ടർഫ്, ഓട്ടോമാറ്റഡ് സ്പ്രിംഗ്ലർ സിസ്റ്റത്തോട് കൂടിയ ഫിഫ അംഗീകൃത ഇലവൻസ് ഫുഡ്ബോൾ കോർട്ട്, നാല് ബാഡ്മിൻ്റൺ കോർട്ടോടുകൂടിയ ഇൻഡോർ സ്‌റ്റേഡിയം എന്നിവക്ക് പുറമേ കളിക്കാർക്കുള്ള മുറികൾ, മെഡിക്കൽ റൂം, ഫിസിക്കൽ എഡ്യൂക്കേഷൻ റൂം, മീഡിയ റൂം, സ്റ്റോർ റൂം, ലേഡീസ് & ജെൻ്റ്സ് ടോയ്ലറ്റ് റൂം എന്നീ സൗകര്യങ്ങളോടു കൂടിയ എമിനിറ്റി സെൻ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ കായിക യുവജന കാര്യാലയം അഡീഷണൽ ഡയറക്ടർ ബി.അജിത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ് ലം.കെ.തിരുത്തി, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ: പി.പി.മോഹൻദാസ്, ആരിഫ നാസർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എ.ശ്രീകുമാർ ,വാർഡ് മെമ്പർ യു.പി. പുരുഷോത്തമൻ ,പി.ടി.എ പ്രസിഡണ്ട് റഫീഖ് എടപ്പാൾ എടപ്പാൾ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പൽ സി.സതീശൻ എന്നിവർ സംസാരിച്ചു.
#360malayalam #360malayalamlive #latestnews