ഇടതിന്റെ പൊന്നാനി
പൊന്നാനി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പൊന്നാനി നിയോജക മണ്ഡലത്തിൽ ഇടതുമുന്നണിയുടെ നില കൂടുതൽ ഭദ്രമാക്കി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാവുന്ന തരത്തിൽ വൻഭൂരിപക്ഷമാണ് ഒരു നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലുമായി ഇടതുമുന്നണി നേടിയത്. മണ്ഡലത്തിൽ 12,413 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുമുന്നണിക്കുള്ളത്. 51 വാർഡുകളുള്ള പൊന്നാനി നഗരസഭയിൽ 5851 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. നഗരസഭയിലെ 38 വാർഡുകളിലും ഇടതുമുന്നണിക്കാണ് വിജയം. പെരുമ്പടപ്പ് പഞ്ചായത്തിൽ 1886 വോട്ടിനും നന്നംമുക്ക് പഞ്ചായത്തിൽ 1478 വോട്ടിനും ആലങ്കോട് പഞ്ചായത്തിൽ 1258 വോട്ടിനും ഇടതുപക്ഷം മുന്നിലാണ്. മാറഞ്ചേരി പഞ്ചായത്തിൽ 689 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുമുന്നണിക്കുള്ളത്. വെളിയങ്കോട് 1311 വോട്ടുകൾക്കാണ് മുന്നിലുള്ളത്.
2016ലെ തിരഞ്ഞെടുപ്പിൽ 15430 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി. ശ്രീരാമകൃഷ്ണൻ വിജയിച്ചത്. 2011ൽ നാലായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 2015ൽ യു ഡി എഫിനൊപ്പം നിന്ന മണ്ഡലത്തിലെ പഞ്ചായത്തുകൾ ഇടതുമുന്നണി തിരിച്ചുപിടിച്ചു. വെളിയങ്കോട്, ആലങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളാണ് തിരിച്ചുപിടിച്ചത്. പതിനഞ്ചു വർഷത്തിനുശേഷമാണ് പെരുമ്പടപ്പ് പഞ്ചായത്ത് ഇടതു മുന്നണിക്കൊപ്പമെത്തുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങളും പൊന്നാനി മണ്ഡലത്തിലെ എംഎൽഎ കൂടിയായ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഉയർന്ന ആക്ഷേപങ്ങളുമാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രധാന വിഷയങ്ങളായി ഉയർത്തിയതെങ്കിലും അവയൊന്നും വിലപ്പോയില്ല. ഇത് ഇടതുപക്ഷത്തിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
വലിയ നേട്ടം
പൊന്നാനി നഗരസഭയിൽ ആധികാരിക വിജയമാണ് ഇടതുമുന്നണി നേടിയത്. പൊന്നാനി നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമാണിത്. ചരിത്രത്തിൽ ആദ്യമായാണ് തുടർഭരണമുണ്ടാകുന്നത്. യു.ഡി.എഫ് കോട്ടകളിൽ വൻഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു കയറിയത്. സിറ്റിംഗ് വാർഡുകളിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു. തീരദേശ വാർഡുകളിൽ വൻ കുതിപ്പാണ് എൽ.ഡി.എഫ് നടത്തിയത്.
മണ്ഡലത്തിൽ 74,431 വോട്ടുകൾ എൽ.ഡി.എഫ് നേടിയപ്പോൾ 62018 വോട്ടുകളാണ് യു ഡി എഫിന് ലഭിച്ചത്. 15439 വോട്ടുകളാണ് ബി.ജെ.പി ക്ക് നേടാനായത്. 87 വാർഡുകൾ എൽ. ഡി.എഫ് നേടി. 46 വാർഡുകളാണ് യു.ഡി.എഫിന് ലഭിച്ചത്.
റിപ്പോർട്ടർ: കെവി നദീര്
#360malayalam #360malayalamlive #latestnews