കൊച്ചിയിൽ യുവനടിയെ അപമാനിച്ച കേസ്: പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്
കൊച്ചി: കൊച്ചിയിൽ യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്‌റ്റേഷനിൽ നിന്നുള്ള സിസിടിവിയിൽ നിന്നുലഭിച്ച പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 25 വയസിന് താഴെ പ്രായമുള്ള പ്രതികൾ എറണാകുളം ജില്ലയ‌്ക്ക് പുറത്തുള്ളവരാണ് എന്നാണ് സൂചന. ആലുവ മുട്ടം ജംഗ്ഷനിൽ നിന്ന് കയറിയ ഇവർ തിരികെ പോയതും മുട്ടം ജംഗ്ഷനിൽ ഇറങ്ങിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ട്. എന്നാൽ സംഭവം പുറത്തു വന്ന് ഒരു ദിവസം പിന്നിട്ടിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാതെ വന്നതോടെ കടുത്ത സമ്മർദത്തിൽ ആയിരിക്കുകയാണ് പൊലീസ്. ഇതിനിടെ വനിതാ കമ്മിഷനും യുവജന കമ്മിഷനും പൊലീസിനോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രങ്ങൾ പുറത്തു വിടാനുള്ള പൊലീസ് തീരുമാനിച്ചത്.
പ്രതികൾ മാളിനുള്ളിൽ കടക്കുമ്പോൾ പ്രവേശന കവാടത്തിൽ ഫോൺ നമ്പരും പേരും നൽകുന്നതിനു പകരം മറ്റൊരാളുടെ കൂടെ വന്നതാണെന്ന് സെക്യൂരിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് അകത്തു കടന്നത്. ഇതിലൂടെ പ്രതികൾ മനപ്പൂർവം ദുരുദ്ദേശത്തോടെ മാളിനുള്ളിൽ കടന്നു എന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മാളിൽ വ്യാഴാഴ്ച കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയ യുവനടിക്കു നേരെയാണ് പ്രതികളുടെ കയ്യേറ്റമുണ്ടായത്. ആൾത്തിരക്കില്ലാത്തിടത്തു വച്ച് ഇരുവരും മനപ്പൂർവം നടിയുടെ ശരീരത്ത് സ്പർശിച്ച് കടന്നു പോകുകയും പിന്തുടരുകയും ചെയ്‌തെന്നാണ് പരാതി. പിന്നീട് ഇവർ പണമടയ്ക്കാനുള്ള കൗണ്ടറിൽ നിൽക്കുമ്പോഴും അടുത്തു വന്ന് സംസാരിക്കാൻ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും, ഒച്ചയെടുത്തതോടെ യുവാക്കൾ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞെന്നും നടി ഇൻസ്‌റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
#360malayalam #360malayalamlive #latestnews