അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ബോട്ടുകൾ എത്തിച്ചു
പൊന്നാനി: പ്രളയ ഭീഷണിയുടെ സാഹചര്യത്തിൽ പൊന്നാനിയിൽ നിന്ന് 19 ഫൈബർ വള്ളങ്ങളാണ് നിലമ്പൂരിലെത്തിയത്. ഗോവയിലെ നാഷണൽ ഇൻസ്റ്റൂട്ട് ഓഫ് വാട്ടേഴ്സ് സ്പോർട്സിൽ നിന്ന്
പ്രത്യേക പരിശീലനം നേടിയ 13 റെസ്ക്യു ഗാർഡുകളും നിലമ്പൂരിലുണ്ടാകും. ഇവരെ കൂടാതെ പാലപ്പെട്ടി, വെളിയങ്കോട് മേഖലയിൽ നിന്ന് 9 മത്സ്യത്തൊഴിലാളികളും സ്വയം സന്നദ്ധമായി നിലമ്പൂരിലേക്ക് പോകാൻ സന്നദ്ധമായിട്ടുണ്ട്.
ഫീഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ 12 ഫൈബർ വള്ളങ്ങളാണ് നിലമ്പൂരിൽ എത്തിയത്. ഏഴ് മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമാണ് വള്ളങ്ങൾക്കുള്ളത്. പൊന്നാനി തീരദേശ പൊലീസിന് ലഭിച്ച മൂന്ന് വലിയ ഫൈബർ വള്ളങ്ങളും നാല് ചെറിയ വള്ളങ്ങളും നിലമ്പൂരും വാഴക്കാടുമായി എത്തിയിട്ടുണ്ട്. മൂന്ന് വലിയ ലോറികളിലും നാല് ചെറിയ ലോറികളിലുമായാണ് ബോട്ടുകളെത്തിച്ചത്. 10 മീറ്റർ നീളത്തിലും രണ്ടര മീറ്റർ വീതിയിലുമുള്ള വലിയ ഫൈബർ വള്ളത്തിൽ 25 പേർക്ക് കയറാം. ആറ് മീറ്റർ നീളത്തിലും ഒരു മീറ്റർ വീതിയിലുമുള്ള ചെറു ഫൈബർ വള്ളത്തിൽ ഒരേ സമയം നാലഞ്ചു പേർക്ക് കയറാൻ സാധിക്കും. ഓഖി ദുരന്ത സമയത്ത് ലഭിച്ച ഈ ഫൈബർ വള്ളങ്ങൾ കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി എറണാകുളം പറവൂർ മേഖലയിലേക്കും വാഴക്കാട്ടേക്കും എത്തിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളും പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി നിലമ്പൂരിലെത്തി. പാലപ്പെട്ടി, വെളിയങ്കോട്, താനൂർ, പരപ്പനങ്ങാടി മേഖലകളിലെ മത്സ്യത്തൊഴിലാളികളാണ് സ്വമേധയാ സ്വന്തം വള്ളവുമായി പ്രളയ രക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി എത്തുന്നത്. പൊന്നാനിയിൽ നിന്ന് മൂന്നും താനൂരിൽ നിന്ന് രണ്ടും പരപ്പനങ്ങാടിയിൽ നിന്ന് അഞ്ചും വള്ളങ്ങളാണ് സ്വമേധയാ എത്തിയത്.
#360malayalam #360malayalamlive #latestnews