സിഎം രവീന്ദ്രനെ രണ്ടാം ദിവസവും ചോദ്യം ചെയ്യൽ തുടങ്ങി
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ഹാജരായത്. തുടർച്ചയായ രണ്ടാംദിവസമാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിനാല് മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്‌തത്. രവീന്ദ്രന്റെ മൊഴി വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും എൻഫോഴ്‌സ്‌മെന്റ് തുടർനടപടികൾ സ്വീകരിക്കുക. സ്വർണക്കടത്തിന് പിന്നിലെ കളളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതികൾ നൽകിയ മൊഴികളുടേയും അന്വേഷണ വേളയിൽ കണ്ടെടുത്ത തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
വിവിധ സർക്കാർ പദ്ധതികളുടെ ടെൻഡർ നടപടികൾ,നിക്ഷേപകർ, ഊരാളുങ്കലിന് നൽകിയ വിവിധ കരാറുകൾ , ലൈഫ് മിഷൻ ഇടപാട് എന്നിവ സംബന്ധിച്ചെല്ലാം എൻഫോഴ്‌സ്‌മെന്റ് വിശദമായി രവീന്ദ്രനോട് ചോദിക്കുന്നുണ്ട്. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞിറങ്ങിയ രവീന്ദ്രനോട് മാദ്ധ്യമങ്ങൾ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. അതേസമയം, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രവീന്ദ്രൻ കൈമാറിയ രേഖകൾ ഇ ഡി വിശദമായി പരിശോധിക്കും. കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയ രവീന്ദ്രൻ നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് ഇ ഡിക്ക് മുന്നിൽ ഹാജരായത്.
#360malayalam #360malayalamlive #latestnews