സി.എം രവീന്ദ്രനെ 13 മണിക്കൂര്‍ ചോദ്യംചെയ്ത് ഇ.ഡി
കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള കള്ളപ്പണമിടപാടിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നലെ രാവിലെ ഒമ്പതേകാലിന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരായ രവീന്ദ്രനെ പത്തര മണിമുതൽ ചോദ്യം ചെയ്തു തുടങ്ങി. രാത്രി പതിനൊന്നരയോടെ വിട്ടയച്ചു. മൊഴി വിശകലനം ചെയ്‌ത ശേഷം വീണ്ടും വിളിക്കുമെന്ന് ഇ.ഡി വ്യക്തമാക്കി. സ്വത്തുക്കളെക്കുറിച്ച് സംസ്ഥാന രജിസ്‌ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആരംഭം. പിന്നീട് പാസ്‌പോർട്ട് വിവരങ്ങൾ, വിദേശ യാത്രകൾ എന്നിവയിലേക്ക് ചോദ്യങ്ങൾ നീങ്ങി. ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ രവീന്ദ്രന്റെ ഭാര്യ വാടകയ്ക്ക് മണ്ണുമാന്തിയന്ത്രം നൽകിയതിനെക്കുറിച്ചും വിശദീകരണം തേടി.
പല ചോദ്യങ്ങൾക്കും രവീന്ദ്രൻ വിശദമായ മറുപടി നൽകിയില്ല. ഇ.ഡി ചോദ്യം ചെയ്യലിനായി ആദ്യം നൽകിയ മൂന്നു നോട്ടീസുകളും കൊവിഡ് ആരോഗ്യ പ്രശ്‌നങ്ങൾ നിരത്തി രവീന്ദ്രൻ ഹാജരായിരുന്നില്ല. നാലാമത്തെ നോട്ടീസ് കിട്ടിയതിനു പിന്നാലെ ഇ.ഡി പീഡിപ്പിക്കുന്നതായി ആരോപിച്ചു ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ കേസിൽ വിധി വരുന്നതിനു മുമ്പായി രവീന്ദ്രൻ ഇ.ഡിക്കു മുന്നിൽ ഹാജരായി. കള്ളപ്പണ ഇടപാടിൽ രവീന്ദ്രന് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വടകരയിലെ ചില സ്ഥാപനങ്ങളിലും ഊരാളുങ്കൽ ലേബർ സൊസൈറ്റിയിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് രജിസ്‌ട്രേഷൻ വകുപ്പിൽ നിന്ന് സ്വത്ത് വിവരങ്ങൾ തേടിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഉന്നതനായ രണ്ടാമനെയാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.
#360malayalam #360malayalamlive #latestnews