മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറിയുടെ ഡ്രൈവർ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുളള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്‌ക്കൽ വച്ച് പിടികൂടിയ ജോയിയെ ഇപ്പോൾ നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. അപകടം നടന്ന സമയത്ത് മണ്ണുമായി നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്നു ജോയി. അവിടെ മണ്ണിറക്കിയ ശേഷം വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത് എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൂന്നരയ്‌ക്കായിരുന്നു അപകടം ഉണ്ടായത്. എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിർത്താതെ പോവുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. ട്രാഫിക് സി സി ടി വി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സി സി ടി വി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.നിരവധി ചാനലുകളിൽ പ്രവർത്തിച്ചിരുന്നു എസ് വി പ്രദീപ് ഇപ്പോൾ ഒരു ഓൺലൈൻ മാദ്ധ്യമത്തിന്റെ ഭാഗമായി പ്രവർത്തിച്ച് വരികയായിരുന്നു. അടുത്തിടെ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വർണക്കടത്തിന്റെ ഉളളറകൾ തേടിയുളള നിരവധി റിപ്പോർട്ടുകൾ അദ്ദേഹം പുറത്ത് കൊണ്ടുവന്നിരുന്നു. അത്തരത്തിലുളള ഒരു വൻ വെളിപ്പെടുത്തലിന് എസ് വി പ്രദീപ് ഒരുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ അപകടത്തിൽ പലരും സംശയം ഉന്നയിക്കുന്നുമുണ്ട്.
#360malayalam #360malayalamlive #latestnews