ആരോപണത്തില്‍ കഴമ്പില്ല; ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതി ജയില്‍ വകുപ്പ് തള്ളി
തിരുവനന്തപുരം: ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തിയാൽ കൊന്നുകളയുമെന്ന് ചിലർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്ന സ്വപ്നാ സുരേഷിന്റെ പരാതിയിൽ കഴമ്പില്ലെന്ന ജയിൽ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി. റിപ്പോർട്ടിൽ സ്വപ്നയുടേതെന്ന് പറഞ്ഞ് ചേർത്തിരിക്കുന്ന പരാമർശങ്ങളാണ് വിവാദത്തിന് ഇടയാക്കുന്നത്. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന പറഞ്ഞുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ എന്താണ് എഴുതിയിരുന്നതെന്ന് വായിച്ചു നോക്കാതെ ഒപ്പിട്ടു നൽകി, അട്ടക്കുളങ്ങര ജയിലിൽ നിന്ന് കസ്റ്റഡിയിലേക്ക് മാറിയപ്പോൾ അഭിഭാഷകനോട് സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചിരുന്നു, ജയിലിൽ തനിക്ക് അത്തരമൊരു ഭീഷണിയില്ല എന്നിങ്ങനെ സ്വപ്ന പറഞ്ഞുവെന്ന് റിപ്പോർട്ടിൽ പരാമർശമുളളതായാണ് അറിയുന്നത്. ഇത് സ്വപ്ന കോടതിയിൽ കൊടുത്ത മൊഴിക്ക് വിപരീതമാണ്. ഒന്നുകിൽ സ്വപ്ന കോടതിയിൽ പറഞ്ഞ മൊഴിയിൽ വീണ്ടും മാറ്റം വരുത്തി. അല്ലെങ്കിൽ അന്വേഷണ റിപ്പോർട്ടിൽ സ്വപ്നയുടേതെന്നു പറഞ്ഞ് അവർ പറയാത്ത കാര്യങ്ങൾ എഴുതിച്ചേർത്തു എന്നതരത്തതിലുളള ആരോപണമാണ് ഉയരുന്നത്. എറണാകുളം അഡി.ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിലാണ് തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞത്.
സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലെത്തിച്ച ഒക്ടോബർ 14 മുതൽ നവംബർ 25 വരെയുള്ള കാമറാ ദൃശ്യങ്ങൾ പരിശോധിച്ചും ജയിൽ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തുമാണ് ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജി അജയകുമാർ സ്വപ്നയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കാനും നീക്കമുണ്ട്. സ്വപ്നയുടെ അമ്മയും മക്കളും ഉൾപ്പെടെയുള്ള അഞ്ചു ബന്ധുക്കളും കസ്റ്റംസ്, ഇ.ഡി, വിജിലൻസ് ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരും ജയിലിൽ അവരെ കണ്ടിട്ടില്ലെന്ന് ജയിൽ അധികൃതർ ചൂണ്ടിക്കാട്ടി. അമ്മ, സഹോദരൻ, ഭർത്താവ്, രണ്ടു മക്കൾ എന്നിവർക്ക് കസ്റ്റംസ്, ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമാണ് കാണാനാവുക. കൊഫെപോസ ചുമത്തിയതിനാൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കൊച്ചിയിൽ കോടതിയിൽ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദക്ഷിണമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട് ജയിൽ മേധാവിക്ക് കൈമാറി. ഇത് പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് ജയിൽ മേധാവി സർക്കാരിന് കൈമാറുക. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും സ്വപ്ന കോടതിയിൽ ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്രത്യേക സുരക്ഷ തുടരാൻ ജയിൽ മേധാവി നിർദേശിച്ചിരുന്നു. സ്വപ്ന അട്ടക്കുളങ്ങരയിൽ നിന്നു പോകുന്നതുവരെയുള്ള ദൃശ്യങ്ങൾ സൂക്ഷിക്കും. വാർഡന്റെ നേതൃത്വത്തിൽ 24 മണിക്കൂറും നിരീക്ഷണമുണ്ടാകും. സ്വപ്നയുടെ സെൽ സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയത്. ജയിൽ കവാടത്തിൽ സായുധ പൊലീസിനെയും വിന്യസിച്ചിരുന്നു.
#360malayalam #360malayalamlive #latestnews