ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്‌ചത്തെ സാവകാശം തേടി സി എം രവീന്ദ്രൻ
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ. രണ്ടാഴ്‌ചത്തെ സമയം വേണമെന്നാണ് ആവശ്യം. തനിക്ക് കടുത്ത തലവേദനയും കഴുത്തുവേദനയുമാണെന്നാണ് രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റിന് അയച്ച കത്തിൽ പറയുന്നത്. മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും രവീന്ദ്രൻ കത്തിനൊപ്പം ചേർത്തിട്ടുണ്ട്. തനിക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും രവീന്ദ്രൻ കത്തിൽ പറയുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സി എം രവീന്ദ്രൻ എൻഫോഴ്സ്‌മെന്റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളായത് കൊണ്ടും മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നതിനാലും ചോദ്യം ചെയ്യലിൽ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് എൻഫോഴ്‌സ്‌മെന്റ് എന്നാണ് വിവരം. ആരോഗ്യം വീണ്ടെടുക്കും വരെ കാത്തിരിക്കാനാകും എൻഫോഴ്സ്‌മെന്റ് തീരുമാനം.
ആദ്യം കൊവിഡ് ബാധിച്ചും പിന്നീട് കൊവിഡനന്തര ചികിത്സയുടെ പേരു പറഞ്ഞുമാണ് ഒഴിഞ്ഞു നിന്നതെങ്കിൽ ഇപ്പോൾ കഴുത്തിനും തലയ്‌ക്കും വേദനയും അനുബന്ധ പ്രശ്‌നങ്ങളുമാണ് രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റിനോട് പറയുന്ന കാരണങ്ങൾ. ഇന്നലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നശേഷം അദ്ദേഹത്തെ എം ആർ ഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. രവീന്ദ്രന്റെ മറ്റ് ചില പരിശോധനകൾ കൂടി ഇന്ന് നടക്കും.
#360malayalam #360malayalamlive #latestnews