സ്വപ്നക്ക് വധഭീഷണി; അന്വേഷിക്കുമെന്ന് ജയില്‍ ഡി.ജി.പി
തിരുവനന്തപുരം: ജയിലിൽ വധഭീഷണിയുണ്ടായെന്ന സ്വപ്‌നയുടെ പരാതി അന്വേഷിക്കാൻ ജയിൽ ഡി ജി പി ഋഷിരാജ് സിംഗിന്റെ നിർദേശം. ദക്ഷിണമേഖല ജയിൽ ഡി ഐ ജിക്കാണ് അന്വേഷണ ചുമതല. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്‌നയെ കണ്ടിട്ടില്ലെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്. മാദ്ധ്യമങ്ങളിൽ ചില റിപ്പോർട്ടുകൾ കണ്ടുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നതെന്നും ഋഷിരാജ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ എത്രയും വേഗം സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സ്വപ്‌നയുടെ ഓഡിയോ പുറത്തായ സംഭവത്തിലും അന്വേഷണം നടത്തിയത് ദക്ഷിണ മേഖല ജയിൽ ഡി ഐ ജി ആയിരുന്നു.
ജയിൽ വകുപ്പ് സന്ദർശക രജിസ്‌റ്ററും ഫോൺ വിളികളും ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരും ചില ബന്ധുക്കളും മാത്രമാണ് സ്വപ്‌നയെ കണ്ടിട്ടുളളത്. കൂടുതലും അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടത്. ഇവർ ആരൊക്കെയാണെന്ന് എൻ ഐ എയെ അറിയിച്ചിട്ടുണ്ടെന്നാണ് ജയിൽ വകുപ്പ് വിശദീകരിക്കുന്നത്. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന തന്നെ നവംബർ 25ന് മുമ്പാണ് ചിലർ ഭീഷണിപ്പെടുത്തിയതെന്നും, കണ്ടാലറിയാവുന്ന അവർ പൊലീസ്, ജയിൽ ഉദ്യോഗസ്ഥരെന്നാണ് അവകാശപ്പെട്ടതെന്നുമായിരുന്നു സ്വപ്‌ന പറയുന്നത്. സ്വർണക്കടത്തിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്നും, അന്വേഷണ ഏജൻസികളുമായി സഹകരിക്കരുതെന്നും അവർ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ പരാതി.
കുടുംബാംഗങ്ങളെ ഇല്ലാതാക്കാനും തങ്ങൾക്ക് കഴിയും. ഉന്നതരെ കുറിച്ച് വെളിപ്പെടുത്തിയാൽ ജയിലിൽ തന്റെ ജീവൻ അപായപ്പെടുത്താൻ കഴിയുമെന്നും ഭീഷണിമുഴക്കി. കസ്റ്റംസ് കസ്റ്റഡിയുടെ കാലാവധി അവസാനിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കോഫാപോസ തടവുകാരിയായാണ് താൻ പോകേണ്ടത്. അവിടെ തന്റെ ജീവന് സുരക്ഷയില്ല. ജയിലിൽ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാൻ സാദ്ധ്യതയുണ്ട്. സുരക്ഷ ഒരുക്കാൻ ഡി ജി പിക്ക് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിൽ സ്വപ്‌ന ആവശ്യപ്പെട്ടിരുന്നത്.
#360malayalam #360malayalamlive #latestnews