കാർഷിക നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാർഷക നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്. ഒരു കാരണവശാലും നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി. കേന്ദ്രത്തിന്റെ എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്‌ച തന്നെ സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രത്തിന്റെ കോർപ്പറേറ്ര് നയത്തെ കേരളം ചെറുക്കും. കേന്ദ്രം കൊണ്ട് വരുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്തിന് വിരുദ്ധമാണെങ്കിൽ അതിനെതിരെ നിയമം നിർമ്മിക്കാൻ കഴിയുമോയെന്ന് കേരളം പരിശോധിക്കുകയാണ്. ഏകപക്ഷീയമായ നിയമം നടപ്പിലാക്കാൻ ഉന്നതഉദ്യോഗസ്ഥരിലേക്ക് സമ്മർദ്ദം ചെലുത്താൻ പോലും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ വിമർശനവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. കാർഷിക നിയമങ്ങൾ സംബന്ധിച്ച് ഒരു ലജ്ജയുമില്ലാതെ ഇരട്ട നിലപാടാണ് പ്രതിപക്ഷവും മറ്റു രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാർഷിക നിയമങ്ങൾ സംബന്ധിച്ച വിഷയത്തിലേക്ക് പ്രതിപക്ഷ പാർട്ടികൾ എടുത്തുചാടുകയായിരുന്നു. നരേന്ദ്ര മോദി സർക്കാർ കാർഷിക മേഖലയിലെ പരിഷ്‌കരണത്തിനായി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുളള യു പി എ സർക്കാരിന്റെ കാലത്ത് ചെയ്‌തതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ഇപ്പോൾ കാർഷിക നിയമത്തെ എതിർക്കുന്ന ശരദ് പവാർ കൃഷിമന്ത്രിയായിരുന്ന കാലത്ത് വിപണിയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചിരുന്നു. പ്രതിപക്ഷം എതിർക്കാർ വേണ്ടി മാത്രം നിയമത്തെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
#360malayalam #360malayalamlive #latestnews