കൊട്ടും കലാശവും ഇല്ലാതെ അഞ്ചു ജില്ലകളിലെ കൊട്ടിക്കലാശം
തിരുവനന്തപുരം: ഒന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. അവസാന ദിവസം യുഡിഎഫും എൽഡിഎഫും പരസ്പരം ബിജെപി ബന്ധത്തിൽ പഴിചാരിയപ്പോൾ പ്രചാരണത്തിലെ പിണറായിയുടെ അസാന്നിധ്യമായിരുന്നു ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ആയുധം. തങ്ങളുമായല്ല മറിച്ച് യുഡിഎഫും എൽഡിഎഫും തമ്മിലാണ് കൂട്ടുകെട്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
ഇടുക്കി ജില്ലയിലെ കുമ്മംകല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കലാശക്കൊട്ട് നടത്തി. 40 ഓളം എൽ ഡി എഫ് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്ത് കാഞ്ഞിരംപാറയിൽ എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രവർത്തകർ കലാശക്കൊട്ട് നടത്തി. മറ്റിടങ്ങളിൽ കലാശക്കൊട്ട് ഉണ്ടായിരുന്നില്ല.
പരാമവധി വോട്ടർമാരെ കണ്ട് സ്ഥാനാർത്ഥികളും അടിച്ചും തിരിച്ചടിച്ചും നേതാക്കളും കളം കടുപ്പിച്ചു. ത്രികോണപ്പോര് മുറുകുമ്പോൾ ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ അവസാന ലാപ്പിൽ സിപിഎം ശക്തമായി എടുത്തിടുന്നത് കോൺഗ്രസ്-ബിജെപി രഹസ്യബന്ധമായിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണ് വെച്ച് മാത്രമല്ല പാർട്ടി സെക്രട്ടറി മുതൽ മന്ത്രിമാർ വരെ രഹസ്യബന്ധം ആരോപിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസികളെ പിന്തുണക്കുന്ന കോൺഗ്രസും ബിജെപിയും ഒരേ തൂവൽപ്പക്ഷികളെന്ന് പറഞ്ഞ് അഴിമതി ആരോണങ്ങൾക്ക് കൂടി പ്രതിരോധം തീർക്കുകയാണ് സിപിഎം.
അവിശുദ്ധകൂട്ട് സിപിഎമ്മും ബിജെപിയും തമ്മിലെന്ന് കോൺഗ്രസ് ആരോപിക്കുന്നു, ലാവലിൻ കേസിൽ പിണറായിയെ ബിജെപി സഹായിക്കുന്നത് ഉദാഹരണമാണെന്ന് ചെന്നിത്തല. സിപിഎം ആരോപണത്തിന് പിന്നിൽ പരാജയഭീതിയെന്നും കോൺഗ്രസ് പറയുന്നു. ബിജെപിയുടെ വൻമുന്നേറ്റത്തിന് തടയിടാൻ കൂട്ട് കെട്ട് ഇടതും വലതും തമ്മിലാണെന്നാണ് ബിജെപി ആരോപണം. അഴിമതി ചർച്ചയാകാതിരിക്കാനാണ് ഈ കൂട്ട്കെട്ടെന്നും ബിജെപി അവകാശപ്പെടുന്നു. രഹസ്യബന്ധത്തിനൊപ്പം പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ അഴിമതിയും ചർച്ചയായി. പ്രതിപക്ഷനേതാവ് ഉടൻ തന്നെ ജയിലിലേക്ക് പോകുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച് ജയിലിലാകുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രി ഉടൻ കുടുങ്ങുമെന്ന് കോൺഗ്രസും ആരോപിച്ചു.
#360malayalam #360malayalamlive #latestnews