ബുറേവി ചുഴലിക്കാറ്റ്; നാളെ പുലർച്ചവരെ ജാഗ്രത തുടരണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം. തിരുവനന്തപുരം വിമാനത്താവളം 10 മണി മുതൽ അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കും. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാനുളള നിയന്ത്രണവും തുടരും. ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. നാളെ പുലർച്ചെ വരെയുളള സമയം നിർണായകമാണ്. മാറ്റിപാർപ്പിച്ചവർ അതാത് ഇടങ്ങളിൽ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.
അതിതീവ്ര ന്യൂനമർദ്ദം ന്യൂനമർദ്ദമായി മാറുകയും കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ യെല്ലോ അലർട്ടായി മാറുകയും ചെയ്‌ത സാഹചര്യത്തിലും മഴ പെയ്യാനുളള സാദ്ധ്യതയാണുളളത്. മഴയുടെ തീവ്രതയോ ശക്തിയോ സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കുക സാദ്ധ്യമല്ല. മഴ കുറച്ചുദിവസത്തേക്ക് ഉണ്ടാകുമോ ഇന്ന് മുതൽ പെയ്യുമോ അതിന്റെ തീവ്രത എങ്ങനെയാവും എന്നൊക്കെയുളള കാര്യങ്ങൾ വിലയിരുത്തിയാകും മുന്നോട്ടുളള നടപടികൾ. ബുറേവി ഇന്ത്യൻ തീരം ഇതുവരെ തൊട്ടിട്ടില്ല. ഇപ്പോഴും മന്നാർ കടലിടുക്കിൽ തന്നെ തുടരുകയാണ്. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും.
#360malayalam #360malayalamlive #latestnews