കരിപ്പൂരിൽ ഇനി വമ്പൻ വിമാനങ്ങളും
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസിന് കളമൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ഉന്നതതല ഡി.ജി.സി.എ. സംഘം വിമാനത്താവളത്തിൽ പരിശോധനകൾ പൂർത്തിയാക്കി മടങ്ങി. ഇവർ കേന്ദ്രകാര്യാലയത്തിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വലിയവിമാനങ്ങൾക്ക് അനുമതി നൽകുക. വിമാനത്താവളത്തിൽ ലഭ്യമായ സൗകര്യങ്ങളും റൺവേയിലെ പരിസ്ഥിതിയും വിമാനം ലാൻഡിങ് സമയത്തുണ്ടാകുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും സംഘം വിലയിരുത്തി. മുൻപ് എയർ ഇന്ത്യ ജംബോ വിമാനങ്ങൾ സർവീസ് നടത്തിയിരുന്ന കാലത്ത് അനുവദിക്കപ്പെട്ടിരുന്ന ഭാരം, ലാൻഡിങ് സമയത്തെ പ്രയാസങ്ങൾ, പൈലറ്റുമാരുടെ റിപ്പോർട്ടുകൾ, ഓരോ വിഭാഗത്തിലെയും ലാൻഡിങ് ഡേറ്റകൾ എന്നിവ സംഘം പരിശോധിച്ചു.
റൺവേയിൽ ഘർഷണക്കുറവ് ഉണ്ടെന്നും എന്നും ടാർനിക്ഷേപം അനുവദനീയമായ അളവിൽ കൂടുതലാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവ പരിഹരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് എയർപോർട്ട് അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് അത്യാധുനിക യന്ത്രസംവിധാനം കോഴിക്കോട് ലഭ്യമാണ്. പരിശോധനയുടെ അടിസ്ഥാനത്തിൽ വലിയ വിമാനങ്ങൾക്ക് കോഴിക്കോട് ഇറങ്ങുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്നാണ് സംഘം വിലയിരുത്തുന്നത്.
അടുത്തദിവസം സംഘം ഡി.ജി.സി.എ. കേന്ദ്ര കാര്യാലയത്തിന് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ മധ്യത്തോടെയോ ജനുവരി ആദ്യത്തോടെയോ വലിയ വിമാനങ്ങൾക്ക് കോഴിക്കോട് അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ കോഴിക്കോട് നഷ്ടമായ ഹജ്ജ് എംബാർക്കേഷൻ പോയിൻറ് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിമാനത്താവള വികസനത്തിൽ വലിയ വിമാനങ്ങളുടെ സർവീസിന് വലിയ പ്രാധാന്യമാണുള്ളത്. വലിയ സർവീസുകൾക്ക് അനുമതി ലഭിക്കുന്നതോടെ കോഴിക്കോടുവിട്ട സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർ ഇന്ത്യ ജംബോ സർവീസ് തുടങ്ങിയവ കോഴിക്കോട്ട് മടങ്ങിയെത്തും എന്നാണ് കരുതപ്പെടുന്നത്.
സൗദി അറേബ്യയിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോട് വിമാനത്താവളത്തിൽ കൂടുതൽ യാത്രക്കാർ എത്തും. ഓഗസ്റ്റ് ഏഴിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് അപകടത്തെത്തുടർന്നാണ് കോഴിക്കോടുനിന്നുള്ള വലിയ വിമാനങ്ങളുടെ അനുമതി ഡി.ജി.സി.എ. പിൻവലിച്ചത്. ഇതിൽ കനത്ത പ്രതിഷേധം ഉയർന്നതോടെയാണ് ഉന്നതതലസംഘത്തെ കോഴിക്കോട്ടേക്കയക്കാൻ ഡി.ജി .സി.എ. തീരുമാനിച്ചത്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വലിയ വിമാനങ്ങൾ പുനഃസ്ഥാപിക്കുക.
#360malayalam #360malayalamlive #latestnews