‘നിവര്‍’ ചുഴലിക്കാറ്റ് ഭീതിയില്‍ തമിഴ്‌നാടും പുതുച്ചേരിയും
ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയില്‍. രാത്രി എട്ടുമണിക്കു ശേഷം എപ്പോള്‍ വേണമെങ്കിലും നിവാര്‍ തീരം തൊടാമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. ചെന്നൈയില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റ് വീശുക. മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കാമെന്നാണു മുന്നറിയിപ്പ്. തമിഴ്നാട്ടിലെ 13 ജില്ലകളിൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം – കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സർവീസ് നടത്തുക.
നിലവില്‍ കടലൂരില്‍നിന്നു 90 കിലോമീറ്റര്‍ അകലയൊണു നിവാർ. വരവറിയിച്ച് ചൊവ്വാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ ചെന്നൈ സ്തംഭിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്നാടിന്റെ കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ഉച്ചയോടെ ശക്തമായ കാറ്റ് തുടങ്ങി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റാണ് നിവാര്‍. മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിൽ പുതുച്ചേരി തീരത്തു മണിക്കൂറിൽ 120-145 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മുൻകരുതൽ നടപടികളുടെ ഭാഗമായി പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കു ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും രംഗത്തുണ്ട്.
നിവാർ നാശം വിതയ്ക്കുമെന്ന് ആശങ്കയുള്ള കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചെന്നൈയിൽനിന്നു തെക്കൻ തമിഴ്നാട്ടിലേക്കുള്ള മുഴുവൻ ട്രെയിനുകളും റദ്ദാക്കി.
#360malayalam #360malayalamlive #latestnews