പൊന്നാനിയിൽ കൂടുതൽ സ്ഥാനാർഥികൾ പിന്മാറി
പൊന്നാനി: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ നിരവധി പേർ പത്രികകൾ പിൻവലിച്ചു. 163 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തിങ്കളാഴ്ച 103 നാമനിർദേശ പത്രികകളാണ് പിൻവലിച്ചത്. ഒന്നുമുതൽ 26 വരെയുള്ള വാർഡുകളിൽ 53 പേരും 27 മുതൽ 51 വരെയുള്ള വാർഡുകളിൽ 50 പേരും നാമനിർദേശ പത്രിക പിൻവലിച്ചു. ഒന്നുമുതൽ 26 വരെയുള്ള വാർഡുകളിൽ ഇപ്പോൾ 81 സ്ഥാനാർഥികളാണ് ശേഷിക്കുന്നത്. 27 മുതൽ 51 വരെയുള്ള വാർഡുകളിൽ 82 പേരും ഉണ്ട്. ഇരുമുന്നണികളിലെയും വിമത സ്ഥാനാർഥികൾ പത്രിക പിൻവലിക്കാത്തത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. നഗരസഭയിലെ 38ാം വാർഡിലാണ് കൂടുതൽ സ്ഥാനാർഥികളുള്ളത്. സി.പി.എം വിമത സ്ഥാനാർഥിയും വാർഡിൽ മത്സര രംഗത്തുണ്ട്. 38, 30 വാർഡുകളിലാണ് വിമത സ്ഥാനാർഥികളുടെ ശ്രദ്ധേയമായ മത്സരം നടക്കുന്നത്. 38ൽ എൽ.ഡി.എഫിലും 30ൽ യു.ഡി.എഫിലുമാണ് വിമത സ്ഥാനാർഥികൾ നേതൃത്വത്തിന് വെല്ലുവിളിയായുള്ളത്. അതേസമയം, സ്ഥാനാർഥികളെല്ലാം വാർഡുകളിൽ സജീവമായി. അനധികൃതമായി കരിമീൻ കുഞ്ഞുങ്ങളെ വേട്ടയാടി; വലയും വഞ്ചിയും ഉപകരണങ്ങളും പിടികൂടി പൊന്നാനി: പൊന്നാനിയിൽ അനധികൃതമായി കരിമീൻ കുഞ്ഞുങ്ങളെ വേട്ടയാടിയ വലയും വഞ്ചിയും ഉപകരണങ്ങളും പിടികൂടി മാർക്കറ്റിൽ ഒന്നിന് പത്ത് രൂപയോളം വിലവരുന്ന കരിമീൻ കുഞ്ഞുങ്ങളെയാണ് വ്യാപകമായി കോരിയെടുത്ത് വൻ വിലക്ക് വിറ്റഴിക്കുന്നത്. പൊന്നാനി ഹാർബറിനോട് ചേർന്നുള്ള ഭാരതപ്പുഴ കേന്ദ്രീകരിച്ചാണ് അനധികൃത മത്സ്യബന്ധനം. ഇവർക്കെതിരെ നിരന്തരമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പൊന്നാനി ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ കർമ റോഡിലുള്ള കുറ്റിക്കാട് ഭാഗത്ത് കരിമീൻ കുഞ്ഞുങ്ങളുമായി വഞ്ചികൾ പോകുന്ന സംഘത്തെയാണ് പിടികൂടിയത്. ഫിഷറീസ് വകുപ്പ് അധികൃതർ പിന്തുടരുന്നത് കണ്ട് വഞ്ചിയിൽ ഉണ്ടായിരുന്ന കരിമീൻ കുഞ്ഞുങ്ങളെ ഒഴിവാക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. അനധികൃത മത്സ്യബന്ധനം നടത്തിയ വെളിയങ്കോട് സ്വദേശികളായ സമീർ തോണിക്കടവ്, ഷെരീഫ് കറുപ്പം പെട്ടി, അശ്റഫ് മച്ചിങ്ങൽ, ബഷീർ നറുക്കലാനി, ബഷീർ തോണിക്കടവ് എന്നിവരെയാണ് പിടികൂടിയത്. രണ്ടുതോണികളിലായി കരിമീൻ കുഞ്ഞുങ്ങളെ ശേഖരിക്കുകയായിരുന്നു ഇവർ. ഏകദേശം രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന കരിമീൻ കുഞ്ഞുങ്ങളെയാണ് ശേഖരിച്ചിരുന്നത്. വെളിയങ്കോട് സ്വദേശിയായ കിഴക്കേതിൽ നൗഷാദ് എന്നയാൾക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ വിൽപന നടത്തുന്നതെന്ന് പിടികൂടിയവർ പറഞ്ഞു. പിടിച്ചെടുത്ത കരിമീൻ കുഞ്ഞുങ്ങളെ പുഴയിലേക്ക് തന്നെ തിരിച്ച് നിക്ഷേപിച്ചു. മത്സ്യ സമ്പത്ത് കൊള്ളയടിക്കുന്ന അനധികൃത മത്സ്യബന്ധനത്തിന് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു. ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ എം. ചിത്ര, ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ സി. സീമ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ. ശ്രീജേഷ്, കോസ്റ്റൽ പൊലീസ് സി.പി.ഒ ചന്ദ്രൻ, കോസ്റ്റൽ വാർഡൻ എ. ഇസ്മായിൽ, റസ്ക്യൂ ഗാർഡുമാരായ അൻസാർ, സെമീർ, ദിനേശ് കുമാർ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ടർ: നൗഷാദ് പുതുപൊന്നാനി
#360malayalam #360malayalamlive #latestnews