കോണ്‍ഗ്രസ്സില്‍ തര്‍ക്കം തീരുന്നില്ല. റിബല്‍ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷനുമായി രംഗത്ത്
ഒരു മാസത്തിലധികം നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും കോണ്‍ഗ്രസ്സില്‍ ചേരിപ്പോരുകള്‍ തീരുന്നില്ല. സമവായ സമവാക്യങ്ങളില്‍ ഏകപക്ഷീയതയും പ്രമാണിത്ത കുത്തകയും ആരോപിച്ച് പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്.
ഈ നില തുടര്‍ന്നാല്‍ പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും വാര്‍ഡുകളിലും കോണ്‍ഗ്രസ്സിന് നേരിടേണ്ടിവരിക കോണ്‍ഗ്രസ്സുകാരായ റിബല്‍ സ്ഥാനാര്‍ത്ഥികളെ തന്നെ ആയിരിക്കും.
സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിട്ടുള്ളത് മാറഞ്ചേരിയിലാണ്.
ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മാറഞ്ചേരി ഡിവിഷനില്‍ നിന്നും കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ഇതിനോടകം റിബല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മറു വിഭാഗം രംഗത്ത് വന്നു.
ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച നൂറുദ്ധീനെതിരെ അഷ്റഫ് കരുവടിയിലിനെയാണ് അതൃപ്ത വിഭാഗം സ്ഥാര്‍ത്ഥിയായി പ്രചരണംതുടങ്ങിയത്.
ജില്ലാ പഞ്ചായത്തിലേക്ക് വട്ടക്കുളം സ്വദേശിയായ കെ എസ് യു സെക്രെട്ടറി കെ മനീഷിനെ സ്ഥാനാർഥിയായി നേതൃത്വം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്. മുന്‍ ഡിസിസി അംഗം ഷാജികാളിയത്തേല്‍ ഇന്ന് നോമിനേഷന്‍ നല്‍കി.
മാറഞ്ചേരി ഡിവിഷനിൽ കഴിവുള്ള പ്രവർത്തകരുണ്ടായിട്ടും പുറത്തുനിന്നുള്ള വ്യക്തിയെ കൊണ്ടവന്നതിനെ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. പ്രവർത്തകരുടെ വികാരം ഉൾകൊള്ളാതെ കെ പി സി സി സെക്രട്ടറിയായ പി അജയ് മോഹന്റെ ഏകാതിപത്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്.
ഐ ഗ്രൂപ്പ് കാരായ ഇ പി രാജീവ്, എം എ രോഹിത്, ടി പി കേരളീയൻ, കെ ടി റസാക്ക്, മുസ്തഫ എന്നിവരും ഈ ഗ്രൂപ്പിലെ പ്രബലരായ ഒരു വിഭാഗവും ഷാജി കാളിയത്തേലിനു വേണ്ടി രംഗത്തെത്തി.
അതേസമയം ഇന്നലെ രാത്രി നടന്ന യൂഡിഎഫ് മാറഞ്ചേരി കമ്മറ്റിയോഗവും ചേരിതിരിവില്‍ അവസാനിച്ചു. ലീഗ് ആവശ്യപ്പെട്ട 9, 15 വാര്‍ഡുകള്‍ ലാഘവ പൂര്‍വ്വം ലീഗിന് നല്‍കിയതില്‍ വലിയ പ്രതിഷേധമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുനത്. ഒമ്പതാം വാര്‍ഡ് നിലവില്‍ കോണ്‍ഗ്രസ്സ് വിജയിച്ച സീറ്റ് ആണ്. പ്രസിഡന്റ് കാന്റിഡേറ്റ് എന്നരീതിയില്‍ മുന്‍ പഞ്ചായത്ത് അംഗവും നിലവിലെ വാര്‍ഡ് മെമ്പര്‍ നൗഷാദിന്റെ ഭാര്യയുമായ ബിന്‍സി നൗഷാദിന്റെ പേരില്‍ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നതാണ്.
എന്നാല്‍ വാര്‍ഡ് ലീഗിന് നല്‍കിയതിന്റെ പ്രതിഷേധം ശക്തമായിരിക്കെ നൗഷാദ് പ്രചരണ രംഗത്ത് നിന്നും പൂര്‍ണ്ണമായും മാറിനില്‍ക്കുകയും പാര്‍ട്ടിയില്‍ നിന്നും ലീവ് എടുത്ത് വിദേശയാത്ര പോവുകയും ചെയ്തു. ഇതും പ്രതിഷേധത്തിന്റെ ഭാഗമാണെന്നാണ് ഇപ്പോള്‍ വിലയിരുത്തല്‍.
അതേ സമയം ഇന്ന് നടക്കുന്ന സമവായ ചര്‍ച്ചകളില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ മുതിര്‍ന്ന പല നേതാക്കളും പാര്‍ട്ടി അംഗത്വംവരെ രാജിവെച്ച് റിബല്‍ സ്ഥാനാര്‍ത്ഥികളായി രംഗത്തെത്തും എന്നാണ് ഭീഷണി
പൊളിറ്റിക്കല്‍ ഡസ്ക്ക് 360
#360malayalam #360malayalamlive #latestnews