ഇടത് പാര്‍ട്ടികള്‍ ഇടഞ്ഞ് തന്നെ: മാറഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സിപിഐ ബഹിഷ്കരിച്ചു
ഓരോ മണിക്കൂറിലും മാറിമറിഞ്ഞ് മാറഞ്ചേരിയിലെ സിപിഐ - സിപിഎം സീറ്റ് തര്‍ക്കം.
സ്ഥാനാര്‍ത്ഥി പ്രഖ്യപന യോഗം ബഹിഷ്കരിച്ച് വീണ്ടും സിപിഐ പ്രതിരോധം.
മുന്നണി ധാരണ പ്രകാരം സിപിഐക്ക് നല്‍കിയ അഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്യാതെ സിപിഎം സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ഇന്ന് വൈകീട്ട് 8 മണിക്ക് നടക്കാനിരുന്ന എല്‍ഡിഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപന യോഗം സിപിഐ അംഗങ്ങള്‍ ബഹിഷ്കരിച്ചത്
ആഴ്ച്ചകളായി നിലനിന്നിരുന്ന സീറ്റ് വിഭജന തര്‍ക്കം സ്ഥലം എംഎല്‍എയും നിയമസഭാ സ്പീക്കറുമായ ശ്രീരാമകൃഷ്ണന്റെ മധ്യസ്ഥതയില്‍ രമ്യതയിലെത്തിയെന്നുംഅഞ്ചാംവാര്‍ഡ് ഉള്‍പ്പടെ സിപിഐയുടെ കൈവശമുണ്ടായിരുന്ന സീറ്റുകളുടെ സ്റ്റാറ്റസ്കോ നില നിര്‍ത്തി മുന്നണി ധാരണ പ്രകാരം മുന്നോട്ട് പോകാനുള്ള തീരുമാനത്തിലെത്തിയെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറത്ത്‌വെച്ച് നടന്ന ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതൃതല യോഗങ്ങളിലും സമാനമായ ഫോര്‍മുലയാണ് ഉരുത്തിരിഞ്ഞത്. നേരത്തെ സിപിഐയുടെ കൈവശമുണ്ടായിരുന്ന അഞ്ചാം വാര്‍ഡില്‍ പരസ്പര ധാരണ പ്രകാരം കഴിഞ്ഞ തവണ (2015ല്‍) സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിറുത്തിയാണ് വിജയിപ്പിച്ചത്.
അന്ന് സര്‍വ്വ സ്വതന്ത്രയെ നിര്‍ത്താം എന്നാണ് തീരുമാനം ഉണ്ടായിരുന്നത് എങ്കിലും. സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയാണുണ്ടായതെന്നാണ് സിപിഐയുടെ ആരോപണം. അന്ന് സിപിഎം സ്ഥാനാർത്ഥിയെ സ്വതന്ത്ര ബാനറില്‍ മത്സരിപ്പിച്ചെങ്കില്‍ ഇത്തവണ. സിപിഐയോട് സമ്മതംപോലും ചോദിക്കാതെ സിപിഎം സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ബാനറില്‍ കളത്തിലിറക്കി പ്രചരണം തുടങ്ങിയത് ഇത്‌വരെ ഉണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധവും ധിക്കാരപരവുമായ നടപടിയാണെന്നാണ്. സിപിഐയുടെ നിലപാട്.
ഇത്തവണ സിപിഐ ചര്‍ച്ചകളുടെ തുടക്കത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടര്‍ ചര്‍ച്ചകളില്‍ കടും പിടുത്തം ഒഴിവാക്കി പഴയ അഞ്ചാം വാര്‍ഡ് ഉള്‍പ്പടെ അഞ്ച് സീറ്റുകളില്‍ തൃപ്തിപെടാന്‍ തയ്യാറായിരുന്നു. അഞ്ചാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ പകരം 11, 13, 16വാര്‍ഡുകളിലേതെങ്കിലും വെച്ച്മാറാം എന്നാണ് സിപിഐ വെച്ച നിര്‍ദ്ദേശം. എന്നാല്‍ സിപിഐ ആവശ്യപ്പെട്ട വാര്‍ഡുകളുള്‍പ്പടെ 13 വാര്‍ഡുകളിലും ഇന്ന് സിപിഎം സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.
നാല് വാര്‍ഡുകളില്‍ മാത്രമാണ് സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത് വാർഡ് 19 ആണ് സിപിഐക്ക് മാറ്റി വെച്ചിട്ടുള്ളത് എന്നാൽ തീരുമാനിച്ച സീറ്റ് തന്നെ നൽകണം എന്ന നിലപാടിൽ സിപിഎംമിനെ കൂടുതല്‍ സമ്മര്‍ദ്ധത്തിലാക്കി അഞ്ചാം വാർഡ് ഉറപ്പിക്കാനാണ് സിപിഐ തീരുമാനം.
സിപിഐ വിട്ടുന്നിന്നതോടെ ഇന്ന് നടത്തിനിരുന്ന സംയുക്ത സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്ന ഉദ്യമം താത്കാലികമായി ഉപേക്ഷിച്ചതായാണ് ഇടത് പാളയങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരം. അതേസമയം തിങ്കളാഴ്ച്ച ഇരുപാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും എന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് വൈകാനോ, മുന്നണി ധാരണകളില്ലാതെ ഇരു പാര്‍ട്ടികളും കൂടുതല്‍ വാര്‍ഡുകളിലേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കാനോ ഉള്ള സാധ്യതകളിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇരുപാളയങ്ങളിലും രാത്രി വൈകിയും ഇതേ വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
നാളെ രാവിലെ പൊന്നാനിയില്‍ ചേരുന്ന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന സിപിഐ പ്രത്യേക മണ്ഢലം കമ്മറ്റി യോഗത്തിന് ശേഷമായിരിക്കും സിപിഐ സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളും നാമ നിര്‍ദ്ദേശം സമ്പന്ധിച്ച അന്തിമ തീരുമാനവും കൈകൊള്ളുക.
#360malayalam #360malayalamlive #latestnews