8750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കി
കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച 8750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനും തെരഞ്ഞെടുപ്പിന് പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചതായും കമ്മീഷൻ കണ്ടെത്തിയവരെയുമാണ് അയോഗ്യരാക്കിയത്. കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ട്-വകുപ്പ് 89 എന്നിവ പ്രകാരം (2017 ഡിസംബർ 20) മുതൽ അഞ്ചു വർഷത്തേക്കാണ് അയോഗ്യത. അയോഗ്യരായവർക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പുകളിലോ, 2022 വരെ നടക്കാവുന്ന ഉപതിരഞ്ഞെടുപ്പുകളിലോ മത്സരിക്കാൻ സാധിക്കില്ല.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളായി മത്സരിക്കുമ്പോൾ ഗ്രാമ പഞ്ചായത്തിൽ പരമാവധി 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് /മുൻസിപ്പാലിറ്റിയിൽ ൽ 75,000 രൂപയും ജില്ലാപഞ്ചായത്ത്/ കോർപറേഷനിൽ 1,50,000 രൂപയുമാണ് ഒരാൾക്ക് തെരഞ്ഞെടുപ്പിന് ചെലവഴിക്കാവുന്ന തുക. Section 85 പ്രകാരം നോമിനേഷൻ കൊടുത്ത തീയതിമുതൽ, ഫലം പ്രഖ്യാപിക്കുന്ന തീയതി വരെയുള്ള ചിലവുകളാണ് കൊടുക്കേണ്ടത്. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം 30 ദിവസത്തിനുള്ളിൽ കണക്കുകൾ കൊടുക്കേണ്ടതാണ്.
അയോഗ്യരായവരുടെ കൂടുതൽ വിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിൽ (www.sec.kerala.gov.in) ലഭ്യമാണ്.
#360malayalam #360malayalamlive #latestnews