പൊന്നാനിയിൽ സീറ്റ് വിഭജന കാര്യത്തിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും തർക്കം
പൊന്നാനി: സീറ്റ് വിഭജനത്തിൽ വഴിമുട്ടി പൊന്നാനിയിലെ മുന്നണി ചർച്ച. എൽ.ഡി.എഫിലും യു.ഡി. എഫിലും സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയതോടെ മേൽഘടകങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഇടതുമുന്നണിയിൽ സി.പി.എം, സി.പി.ഐ തർക്കം മണ്ഡലം കമ്മിറ്റിയുടെ പരിഗണനയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്. യു ഡി എഫിലെ തർക്കം ജില്ലാ നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിട്ടുകൊടുത്ത പൊന്നാനി നഗരസഭയിലെ മൂന്ന് സീറ്റുകൾ മുസ്ലിം ലീഗ് തിരിച്ചു ചോദിച്ചതാണ് യു.ഡി.എഫിലെ തർക്കങ്ങൾക്ക് കാരണം. നഗരസഭയിലെ 8, 9, 22 വാർഡുകളാണ് മുസ്ലിം ലീഗ് തിരിച്ചു ചോദിച്ചിരിക്കുന്നത്. ഇക്കാര്യം യു.ഡി.എഫ് യോഗത്തിൽ ലീഗ് നേതൃത്വം അറിയിച്ചിരുന്നെങ്കിലും കോൺഗ്രസ് വഴങ്ങിയിട്ടില്ല. സീറ്റ് വിഭജന കാര്യത്തിൽ കഴിഞ്ഞ വർഷത്തെ രീതി തുടരണമെന്നതാണ് കോൺഗ്രസ് നിലപാട്.
മുസ്ലിം ലീഗ് മത്സരിച്ചിരുന്ന 22-ാം വാർഡ് കഴിഞ്ഞ വർഷമാണ് കോൺഗ്രസിന് നൽകിയത്. വനിത സംവരണ വാർഡായി മാറിയതിനെ തുടർന്ന് മത്സരിക്കാൻ വനിതകളെ കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് അവസാന നിമിഷം വാർഡ് കൈമാറിയത്. ഇവിടെ പാർട്ടി ചിഹ്നത്തിലാണ് കോൺഗ്രസ് മത്സരിച്ചത്. ഈ വാർഡ് തിരിച്ചുകിട്ടണമെന്നതാണ് ലീഗിന്റെ പ്രധാന ആവശ്യം.
2005 ലെ തിരഞ്ഞെടുപ്പ് വരെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി മത്സരിച്ചിരുന്ന 8,9 വാർഡുകളിൽ ഇത്തവണ സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. 2010ലും 2015ലും യു ഡി എഫ് സ്വാതന്ത്രരായിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. കോൺഗ്രസ് താൽപര്യത്തിനനുസരിച്ചായിരുന്നു സ്ഥാനാർത്ഥിത്വം. യു ഡി എഫ് മുസ്ലിം ലീഗിന് നൽകിയ വാർഡുകളായിരുന്നെങ്കിലും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ കഴിയാത്തതിനാലാണ് കഴിഞ്ഞ രണ്ടു തവണയും യു ഡി എഫ് സ്വതന്ത്രരെ മത്സരിപ്പിക്കാൻ ലീഗ് വാർഡുകൾ വിട്ടു നൽകിയത്.
22-ാം വാർഡിന്റെ കാര്യത്തിൽ ലീഗ് യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല. മറ്റു രണ്ടു വാർഡുകളുടെ കാര്യത്തിൽ ഒന്ന് സ്വതന്ത്രന് മത്സരിക്കാൻ നൽകി സമവായത്തിന് തയ്യാറായേക്കും. സീറ്റ് വിഭജനത്തിൽ സ്റ്റാറ്റസ്‌കൊ നിലനിറുത്തണമെന്നതാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ നിർദ്ദേശമെന്നാണ് കോൺഗ്രസ് നിലപാട്.
സി പി ഐ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതാണ് ഇടതുമുന്നണിയിലെ സീറ്റ് വിഭജനം കീറാമുട്ടിയാക്കുന്നത്. കഴിഞ്ഞ തവണ എട്ടു വാർഡുകളിൽ മത്സരിച്ച സി.പി.ഐ 12 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിക്കാൻ സി.പി.എം തയ്യാറല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എം, സി പി ഐ തർക്കം പൂർണ്ണമായി പരിഹരിക്കാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തീരദേശ മേഖലയിൽ ഇടതുമുന്നണി സംവിധാനം ഉണ്ടായിരുന്നില്ല. സീറ്റ് വിഭജനം രമ്യമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ കഴിഞ്ഞ വർഷത്തെ സാഹചര്യം ഇത്തവണയും ആവർത്തിക്കും.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി ഐക്കൊപ്പമുണ്ടായിരുന്ന നിരവധി പേർ പ്രോഗ്രസീവ് ഫൗണ്ടേഷൻ എന്ന വിമത സംഘടയുണ്ടാക്കി സി.പി.എമ്മിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സീറ്റെന്ന സി.പി.ഐയുടെ ആവശ്യം ഒരുതരത്തിലും സി പി എം അംഗീകരിച്ചു നൽകില്ല. കഴിഞ്ഞ തവണ അനുവദിച്ച എട്ട് സീറ്റ് തന്നെ നൽകാനാകില്ലെന്ന നിലപാടിനൊപ്പമാണ് സി പി എമ്മുള്ളത്.
#360malayalam #360malayalamlive #latestnews