സംസ്ഥാനത്തു കോവിഡ് മരണനിരക്ക് കുറയുന്നു; പിണറായി വിജയൻ
കേരളത്തിൽ കൊവിഡ് മരണനിരക്ക് കുറയുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസം മുതലുള്ള മരണ നിരക്കിൻ്റെ കണക്കുകൾ വച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ഇതുകൊണ്ടൊക്കെയാണ് കേരളത്തിൻ്റെ ആരോഗ്യമേഖല അന്തർദേശീയ തലത്തിൽ പോലും അംഗീകരിക്കപ്പെടുന്നത് എന്നും കേരളം ഒരു ബഹുമതിയുടെയും പിന്നാലെ പോയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
“മെയ് മാസത്തിൽ .77 ആയിരുന്നു മരണനിരക്ക്. ജൂണിൽ അത് .45 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റിൽ .4 ശതമാനം ആയി. സെപ്തംബറിൽ .38 ശതമാനമായി കുറഞ്ഞു. ഒക്ടോബറിൽ ഇതുവരെയുള്ള മരണനിരക്ക് .28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ച് കൊണ്ടുവരാൻ കഴിയുന്നു എന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇതുകൊണ്ടൊക്കെയാണ് കേരളത്തിൻ്റെ ആരോഗ്യമേഖല അന്തർദേശീയ തലത്തിൽ പോലും അംഗീകരിക്കപ്പെടുന്നത്. അല്ലാതെ, കേരളം ഒരു ബഹുമതിയുടെയും പിന്നാലെ പോയിട്ടില്ല. ഒരു അവാർഡിനും അപേക്ഷ സമർപ്പിച്ചിട്ടുമില്ല.”- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഇന്ന് 5022 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 59 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,77,291 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,53,482 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,809 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2395 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,599 സാമ്പിളുകളാണ് പരിശോധിച്ചത്.
#360malayalam #360malayalamlive #latestnews