കേരളത്തിനെ വിമർശിച്ചിട്ടില്ല; വാർത്ത ഹർഷവർധൻ നിഷേധിച്ചു: കെ.കെ.ശൈലജ
തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ വിമർശിച്ചുവെന്ന വാർത്ത കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ നിഷേധിച്ചുവെന്ന് മന്ത്രി കെ.കെ.ശൈലജ. ഓണക്കാലത്തെ നിയന്ത്രണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി നവരാത്രി ഉത്സവസമയത്ത് മറ്റു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകിയതാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം ബോധപൂർവം കുറച്ചിട്ടില്ലെന്നും ശാസ്ത്രീയമായി പുനഃക്രമീകരിക്കുകയാണു ചെയ്തതെന്നും മന്ത്രി പറഞ്ഞു.
പരിശോധന കുറഞ്ഞതുകൊണ്ട് കുഴപ്പമില്ല എന്നതിന് തെളിവാണ് കുറഞ്ഞ മരണനിരക്കെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു. ലക്ഷണമുള്ളവരെയും അടുത്ത സമ്പർക്കം ഉള്ളവരെയുമാണ് പരിശോധിക്കുന്നത്. ജനങ്ങൾ സ്വയം നിയന്ത്രണം വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് മരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ കേരളം വിജയിച്ചു. ഒക്ടോബർ വരെയുള്ള മരണനിരക്ക് 0.34 ശതമാനമാണ്. ഒക്ടോബറിൽ ഇതുവരെ 0.28 ശതമാനവും. രോഗവ്യാപനം ഒറ്റയടിക്ക് വർധിക്കാതെ തടയുകയാണ് ലക്ഷ്യമെന്നും അത് നേടിയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധൻ പറഞ്ഞത്
ഇളവുകളും ഒാണാഘോഷവും കോവിഡ് വ്യാപിപ്പിച്ചു. കേരളത്തിന്റെ വീഴ്ചയില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങള്‍ പാഠം ഉള്‍ക്കൊള്ളണം. കോവിഡ് പ്രതിരോധനടപടികള്‍ വിശദമാക്കുന്ന പ്രതിവാര ഞായർ സംവാദ പരിപാടിയിലാണ് കേരളത്തെ എടുത്തുപറഞ്ഞുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ വിമര്‍ശനം. തുടക്കത്തില്‍ കോവിഡ് രോഗത്തെ പിടിച്ചുനിര്‍ത്തിയ സംസ്ഥാനമാണ് കേരളം. എന്നാല്‍, ഓണാകാലത്ത് ജനങ്ങള്‍ പലയിടത്തും വന്‍തോതില്‍ സംഘടിച്ചു. നിയന്ത്രണങ്ങളിലെ ഇളവുകളിലും വീഴ്ചയുണ്ടായി. അതിന്റെ വിലയാണ് കേരളം ഇപ്പോള്‍ നല്‍കുന്നത്.
നിലവില്‍ കേരളത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 17.31 ശതമാനമാണ്. രാജ്യത്തിന്റേത് 8 ശതമാനവും. അതായത് രാജ്യത്ത് നൂറുപേരെ പരിശോധിക്കുമ്പോള്‍ എട്ടുപേരില്‍ രോഗം കണ്ടെത്തുന്നുവെങ്കില്‍ കേരളത്തില്‍ അത് 17 പേരിലാണ്. പ്രതിദിന രോഗികളുടെ കാര്യത്തിലും കേരളം മുന്നിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ച 61,871 കേസുകളില്‍ 15 ശതമാനവും കേരളത്തിലാണ്.
അതേസമയം, രാജ്യത്ത് ആകെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ രണ്ടുമാസത്തിന് ശേഷം ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് താഴ്‍ന്നു. രണ്ടുദിവസമായി പ്രതിദിന രോഗബാധിതരുടെ കാര്യത്തില്‍ യുഎസാണ് മുന്നില്‍. ആകെ രോഗബാധിതര്‍ 74,94,551 ആയെങ്കിലും 7,83,311പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ഇന്നലെ മാത്രം 1,033 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,14,031 ആയി ഉയര്‍ന്നു.
#360malayalam #360malayalamlive #latestnews