സ്വകാര്യബസിലും കടകളിലും ബോധവത്കരണവുമായി കളക്ടർ
തിരൂർ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ബോധവത്കരണവുമായി ജില്ലാ കളക്ടർതന്നെ തെരുവിലിറങ്ങി. കളക്ടർ കെ. ഗോപാലകൃഷ്ണൻ തിരൂർ ബസ്‌സ്റ്റാൻഡിലെത്തി സ്വകാര്യബസിലും കടകളിലും മാർക്കറ്റിലും ബാങ്കുകളിലും നാട്ടുകാർക്കും ഓട്ടോ ഡ്രൈവർമാർക്കുമെല്ലാം ബോധവത്കരണം നടത്തി. ഗൾഫ് മാർക്കറ്റുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയെങ്കിലും വീഴ്ചകൾ പരിഹരിക്കാൻ 24 മണിക്കൂർ സമയം നൽകി. പരിഹരിക്കാത്ത കടകളും സ്ഥാപനങ്ങളും ഉടൻ അടച്ചുപൂട്ടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവും നൽകി.
ബസിന്റെ പിൻസീറ്റിൽ സാമൂഹിക അകലം പാലിക്കാതെ ഏഴു പേരിരിക്കുന്നത് കണ്ട് കളക്ടർ ഇടപെട്ടു. ബാങ്കിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ട് ബാങ്ക് മാനേജരെ വിളിച്ചുവരുത്തി താക്കീത് നൽകി. എന്നാൽ പച്ചക്കറി മാർക്കറ്റിൽ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചതുകണ്ട് കച്ചവടക്കാരെ അഭിനന്ദിച്ചു. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി തുടരുമെന്ന് കളക്ടർ പറഞ്ഞു.
#360malayalam #360malayalamlive #latestnews