എടപ്പാൾ ഗ്രാമപ്പഞ്ചായത്തംഗത്തിനും ജീവനക്കാർക്കും കോവിഡ്
പഞ്ചായത്തിലെ രണ്ട് വാർഡുകളിൽക്കൂടി നിയന്ത്രണം
എടപ്പാൾ: ഗ്രാമപ്പഞ്ചായത്തംഗത്തിനും രണ്ട് ജീവനക്കാർക്കുമുൾപ്പെടെ 174 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ തമിഴ്‌നാട് സ്വദേശിയായ ഭിക്ഷാടകന് കോവിഡ് സ്ഥിരീകരിച്ച സമയത്ത് പഞ്ചായത്ത് ജീവനക്കാർക്കും രോഗബാധയുണ്ടായപ്പോൾ പഞ്ചായത്ത് ഓഫീസ് അടച്ചതിനുശേഷം കർശന നിയന്ത്രണങ്ങളോടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെ ഒരു ജീവനക്കാരനും വിവിധ ബാങ്കുകളിലെ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എടപ്പാൾ പഞ്ചായത്തിലെ 11, 15 വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ക്വാറന്റീനിൽ കഴിയുന്നവർക്കും വീടുകളിലുള്ള രോഗികൾക്കും ഭക്ഷണവും മരുന്നുമടക്കമുള്ളവ എത്തിക്കുന്നതിന് ആരോഗ്യപ്രവർത്തകർക്കൊപ്പം ജോലിചെയ്തിരുന്ന അംഗമായിരുന്ന വി.കെ.എ. മജീദിനാണ് ആന്റിജെൻ പരിശോധന പോസിറ്റീവായത്. ബുധനാഴ്ച പനി വന്നതിനെത്തുടർന്നാണ് ഇദ്ദേഹം ചികിത്സതേടിയതും പരിശോധന നടത്തിയതും. പഞ്ചായത്ത് ഓഫീസിലുള്ള മറ്റു ജീവനക്കാരുടെ സാമ്പിളുകളും പരിശോധനയ്ക്കെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ രണ്ടാംതീയതി നടന്ന 388 പേരുടെ പി.സി.ആർ. പരിശോധനയുടെ ഫലം വന്നപ്പോഴാണ് 170 പേർ പോസിറ്റീവായത്. വ്യാഴാഴ്ച 60 പേരുടെ ആന്റിജെൻ പരിശോധന നടത്തിയതിൽ നാലുപേർക്കും പോസിറ്റീവായി. വ്യാപാരികൾക്കും ജനസമ്പർക്കമുള്ളവർക്കുമായി എടപ്പാളിലും വട്ടംകുളത്തും വ്യാഴാഴ്ച നടന്ന പരിശോധനയിൽ 450-ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
#360malayalam #360malayalamlive #latestnews