എടപ്പാൾ മാതൃ-ശിശുകേന്ദ്രം : ബാലൻ കണ്ണത്തിന്റെ സത്യാഗ്രഹസമരത്തിന് പിന്തുണയേറുന്നു
എടപ്പാൾ: ഉദ്ഘാടനംചെയ്തിട്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്ത മാതൃശിശു കേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ ബാലൻ കണ്ണത്ത് ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന് ജനപിന്തുണയേറുന്നു
കേന്ദ്രത്തിലേക്കാവശ്യമായ ഗൈനക്കോളജിസ്റ്റിനെ നിയമിക്കാൻ തയാറാവാതെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണ് അധികൃതരെന്ന് സമരപ്പന്തൽ സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിവിധ സംഘടനാനേതാക്കൾ പ്രതികരിച്ചു. നേരത്തേ ജനറേറ്ററില്ലാത്ത പ്രശ്നം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിഹരിച്ചിട്ടും ഡോക്ടറെ നിയമിക്കാൻ സർക്കാർ നടപടിയെടുക്കാത്തതാണ് വർഷങ്ങളായി സ്ഥാപനം അടഞ്ഞുകിടക്കാൻ കാരണം.
കെ.എസ്.യു., യൂത്ത് കോൺഗ്രസ്, പഞ്ചായത്ത് മുസ്‌ലിംലീഗ് എന്നീ കക്ഷികളുടെ നേതാക്കൾ സമരപ്പന്തലിലെത്തി. ആറുദിവസം പിന്നിട്ട സമരം ഒത്തുതീർപ്പാക്കാനും ചികിത്സാകേന്ദ്രം തുറക്കാനും അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം പൊതുജനങ്ങളിലും ശക്തമാവുകയാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ്, കെ.പി. മുജീബ് റഹ്‌മാൻ, രതീഷ് ഉദിനിക്കര എന്നിവരാണ് പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചത്.
കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ടി.എം. മനീഷ്, കരീം പോത്തനൂർ, സി.പി. റാഷിദ് എന്നിവരും പന്തലിലെത്തി. മുസ്‌ലിംലീഗ് പ്രസിഡന്റ് റഫീഖ് പിലാക്കൽ ബാലനെ മാലചാർത്തി. കെ.പി. മുജീബ് പെരുമ്പറമ്പ്, പി. ഷാജി, ഖാദർപാഷ, വി.കെ.എ. മജീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
#360malayalam #360malayalamlive #latestnews