തുടർച്ചയായ പരാജയം പൊന്നാനി, ഗുരുവായൂർ സീറ്റുകൾ വെച്ചുമാറാൻ യു.ഡി.എഫിൽ ആലോചന
എടപ്പാൾ: യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിട്ടും കഴിഞ്ഞ മൂന്നുതവണയും സ്ഥാനാർഥികൾ പരാജയപ്പെട്ട പൊന്നാനി, ഗുരുവായൂർ നിയമസഭാമണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ മുന്നണിയിൽ പുതിയ ഫോർമുല ചർച്ചയാകുന്നു
മുസ്‌ലിം ലീഗ് മത്സരിക്കുന്ന ഗുരുവായൂർ കോൺഗ്രസിനും കോൺഗ്രസ് മത്സരിക്കുന്ന പൊന്നാനി ലീഗിനും നൽകാനുള്ള കരുനീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.
ശക്തരായ നേതാക്കളും അണികളുടെ പിന്തുണയുമുണ്ടായിട്ടും ഗ്രൂപ്പുകളും നേതാക്കളും തമ്മിലുള്ള പടലപ്പിണക്കങ്ങളും പാരവെപ്പുകളുമാണ് രണ്ടു മണ്ഡലങ്ങളും കൈവിട്ടുപോകാൻ കാരണമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽനിന്ന് ലീഗ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് 9730 വോട്ടും ഗുരുവായൂർ മണ്ഡലത്തിൽനിന്ന് കോൺഗ്രസിലെ ടി.എൻ. പ്രതാപന് 20,465 വോട്ടും ലീഡുനേടാനായതും പുതിയ ആശയത്തിന് കരുത്തേകുന്നു
2001-ൽ എം.പി. ഗംഗാധരൻ പൊന്നാനിയിൽനിന്നും പി.കെ.കെ. ബാവ ഗുരുവായൂരിൽനിന്നും ജയിച്ചശേഷം രണ്ടു മണ്ഡലങ്ങളും യു.ഡി.എഫിനെ വരിച്ചിട്ടില്ല. 2006-ൽ പാലോളി മുഹമ്മദ് കുട്ടിയും 2011, 2016 വർഷങ്ങളിൽ പി. ശ്രീരാമകൃഷ്ണനുമാണ് പൊന്നാനി സീറ്റ് കൈക്കലാക്കിയതെങ്കിൽ ഗുരുവായൂരിൽ മൂന്നുതവണയും കെ.വി. അബ്ദുൾ ഖാദറാണ് യു.ഡി.എഫിന്റെ മുന്നേറ്റത്തിന് തടയിട്ടത്.
1960-ൽ കോൺഗ്രസിലെ കെ.ജി. കരുണാകരമേനോനുശേഷം ഗുരുവായൂരിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചിട്ടില്ല. 1960-ലും 1967-ലും പൊന്നാനി ലീഗ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അതേസമയം, പ്രാദേശിക നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല
#360malayalam #360malayalamlive #latestnews